
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ഇന്റർനെറ്റ്, ടെലിവിഷൻ സേവനദാതാവായ കേരളവിഷന്‍ 1400 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് 2026-–27ലെ വാർഷിക പ്രവർത്തന പദ്ധതി പുറത്തിറക്കി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള കമ്യൂണിക്കേറ്റേഴ്സ് കേബിൾ ലിമിറ്റഡ്, കേരളവിഷൻ ബ്രോഡ്ബാൻഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി അവതരിപ്പിച്ചത്.
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) പ്രസിഡന്റ് പ്രവീൺ മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഈ മേഖലയിലെ പ്രമുഖരും സാങ്കേതിക വിദഗ്ധരും പങ്കെടുത്ത പരിപാടിയില്‍ ഡിജിറ്റൽ ടിവി, ബ്രോഡ്ബാൻഡ് സേവനങ്ങളുടെ ഭാവിയിലേക്കുള്ള സമഗ്രമായ മാർഗരേഖയും അവതരിപ്പിച്ചു. കഴിഞ്ഞവർഷം 1150 കോടിയായിരുന്നു കേരളവിഷന്റെ വിറ്റുവരവ്.
സിഒഎ ജനറൽ സെക്രട്ടറി പി ബി സുരേഷ്, ട്രഷറർ ബിനു ശിവദാസ്, കെസിസിഎൽ, കെവിബിഎൽ ചെയർമാൻ പി പി സുരേഷ് കുമാർ, മാനേജിങ് ഡയറക്ടർ അനിൽ മംഗലത്ത് എന്നിവര്‍ നെറ്റ്-വര്‍ക്ക് വളര്‍ച്ചയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. സിഒഒ എന്‍ പത്മകുമാര്‍ എഒപി റോൾ ഔട്ട്, മുന്നോട്ടുള്ള പ്രവർത്തനങ്ങള്‍ എന്നിവയെക്കുറിച്ച് അവതരണം നടത്തി.
കേരളവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എംഡി കെ ഗോവിന്ദൻ, സിഒഎ വൈസ് പ്രസിഡന്റ് പി എസ് രജനീഷ്, സംസ്ഥാന സെക്രട്ടറിമാരായ ടി എ നിസാർ, പി എസ് സിബി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കേരളവിഷൻ ടേണിങ്സ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ കെ വി രാജൻ, ടൂറിസം മാനേജിങ് ഡയറക്ടർ വി എസ് ജ്യോതികുമാർ, എക്സിക്യൂട്ടീവ് സി സുരേഷ് കുമാർ തുടങ്ങിയവര്‍ വിവിധ സാങ്കേതിക സെഷനുകള്‍ നയിച്ചു.
ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.






