
തിരുവനന്തപുരം: സംസ്ഥാന ഐ.ടി. മിഷന്റെ ഇ-ഡിസ്ട്രിക്‌ട് പോർട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താൻ ഇനി ആധാർ അധിഷ്ഠിത ഒ.ടി.പി. സംവിധാനം. നേരത്തേ ഇ-ഡിസ്ട്രിക്‌ട് അക്കൗണ്ട് നിർമിച്ചസമയത്ത് നല്‍കിയ ഫോണ്‍നമ്പറിലാണ് ഒ.ടി.പി. വന്നിരുന്നതെങ്കില്‍ ഇനിയത് ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറില്‍ മാത്രമേ ലഭിക്കൂ.
ഡിസംബർ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍വരും. ഇ-ഡിസ്ട്രിക്‌ട് സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടതിനെത്തുടർന്നാണ് പുതിയരീതി ഏർപ്പെടുത്തുന്നത്.
യൂസർ അക്കൗണ്ടുണ്ടാക്കല്‍, ലോഗിൻ ചെയ്യല്‍, പുതിയ രജിസ്ട്രേഷൻ, നിലവിലെ രജിസ്ട്രേഷൻ തിരുത്തല്‍, യൂസർനെയിം റിക്കവറി, പാസ്വേഡ് റീസെറ്റ് തുടങ്ങിയവയ്ക്ക് ഒ.ടി.പി. ആവശ്യമാണ്.
മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപയോക്താക്കളാണെങ്കില്‍ നമ്പർ ആധാറുമായി ബന്ധിപ്പിച്ചാല്‍ ഇ-ഡിസ്ട്രിക്‌ട് സേവനം തുടർന്നും ലഭിക്കും.
നിലവില്‍ ഇ-ഡിസ്ട്രിക്‌ട് പോർട്ടലില്‍ അക്കൗണ്ടുള്ളവർക്ക് ലോഗിൻചെയ്ത് പോർട്ടലില്‍ പ്രവേശിച്ച് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍നമ്പർ ഉള്‍പ്പെടുത്താനാകും.
സർക്കാർ ഓഫീസുകള്‍ സന്ദർശിക്കാതെ സേവനങ്ങള്‍ ഇന്റർനെറ്റുവഴി ലഭ്യമാക്കാനാണ് ഇ-ഡിസ്ട്രിക്‌ട് സംവിധാനം.
റവന്യുവകുപ്പിന്റെ 23 ഇനം സേവനങ്ങള്‍, വനംവകുപ്പില്‍നിന്ന് ലഭിക്കേണ്ട വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍, നെയ്ച്ചർ ക്യാമ്പ് റിസർവേഷൻ സേവനം, വിവിധ സർക്കാർബില്ലുകള്‍ അടയ്ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയാണ് നല്‍കുന്നത്.
ഇതുവരെ 12 കോടിയിലധികം അപേക്ഷകള്‍ ഇ-ഡിസ്ട്രിക്‌ട് വഴി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്.