
മുംബൈ: പ്രമുഖ പെയിന്റ് നിർമ്മാണ കമ്പനിയായ കാൻസായി നെരോലാക് പെയിന്റ്സ് ലിമിറ്റഡ് 2025-26 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കമ്പനിയുടെ അറ്റ വരുമാനം 7.6 ശതമാനം വളർച്ചയോടെ 1873.4 കോടി രൂപയായി ഉയർന്നു.
ഇബിഐഡിടിഎ 21 ശതമാനം വർധനവോടെ 215.1 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 7739.2 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപകർക്കായി ഓഹരിയൊന്നിന് 2.50 രൂപ വീതം (250 ശതമാനം) ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു.
ഡെക്കറേറ്റീവ് പെയിന്റ് വിഭാഗത്തിലും ഓട്ടോമോട്ടീവ് ഉൾപ്പെടെയുള്ള ഇൻഡസ്ട്രിയൽ വിഭാഗത്തിലും മികച്ച ഡിമാൻഡ് ഉണ്ടായതായി മാനേജിംഗ് ഡയറക്ടർ പ്രവീൺ ചൗധരി അറിയിച്ചു.
എന്നാൽ പശ്ചിമേഷ്യൻ പ്രതിസന്ധിയും രൂപയുടെ മൂല്യത്തകർച്ചയും മൂലം അസംസ്‌കൃത വസ്‌തുക്കളുടെ വില വസ്‌തുക്കളുടെ വില വർധിച്ചത് വെല്ലുവിളിയാണെന്നും ഇത് കാരണമുണ്ടായ അധികബാധ്യത മറികടക്കാൻ ഉൽപ്പന്നങ്ങൾക്ക് വില വർധിപ്പിക്കേണ്ടതായി വന്നതായും കമ്പനി വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ ഇൻഡസ്ട്രിയൽ പെയിന്റ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ള കാൻസായി നെരോലാക് തങ്ങളുടെ പ്രവർത്തനത്തിൻ്റെ 106-ാം വർഷത്തിലാണ്.






