
ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്കക്കിടയിലും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പിടിച്ചുനിന്നുവെന്ന് ആർ.ബി.ഐ. സാമ്പത്തികമാന്ദ്യത്തിന്റെ ആശങ്കക്കിടയിലും സമ്പദ്‍വ്യവസ്ഥ ശക്തമായ പ്രതിരോധം തീർത്തുവെന്ന് ആർ.ബി.ഐ വ്യക്തമാക്കി. മൺസൂണിന്റെ തിരിച്ചുവരവ്, നിർമ്മാണ മേഖലയുടെ ഉണർവ്, പണപ്പെരുപ്പം സംബന്ധിച്ച ആശങ്കയിലുണ്ടായ കുറവ് തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയാണ് ആർ.ബി.ഐ നിഗമനം. വരും നാളുകളിൽ സമ്പദ്‍വ്യവസ്ഥ സുസ്ഥിരമായ വളർച്ച കൈവരിക്കുമെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കി.
മതിയായ അന്താരാഷ്ട്ര കരുതൽശേഖരം, ഭക്ഷ്യധാന്യ സ്റ്റോക്കുകൾ, നല്ല മൂലധന സംവിധാനങ്ങൾ എന്നിവയെല്ലാം സമ്പദ്‍വ്യവസ്ഥക്ക് കരുത്തായിട്ടുണ്ടെന്നും ആർ.ബി.ഐ നിരീക്ഷിച്ചു. ജൂലൈയിലെ ബുള്ളറ്റിനിലാണ് കേന്ദ്രബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
യുക്രെയ്ൻ യുദ്ധം ആറാമത്തെ മാസത്തിലേക്ക് കടന്നതും പല സ്ഥലങ്ങളിലും കോവിഡ് വീണ്ടും തലപൊക്കുന്നതും ഉൽപന്നവിലകൾ ഉയരുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ആർ.ബി.ഐയുടെ പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ യു.എസിൽ പണപ്പെരുപ്പം 40 വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 9.1 ശതമാനത്തിലേക്ക് എത്തിയിരുന്നു.