
- റഷ്യൻ എൽഎൻജിയാണെന്നത് മറച്ചുവയ്ക്കാനുള്ള രേഖകൾ കപ്പലിലുണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ
മുംബൈ: റഷ്യയിൽ നിന്ന് ഗുജറാത്ത് ലക്ഷ്യമാക്കി പുറപ്പെട്ട എൽഎൻജി കപ്പലിനോട് പാതിവഴിയിൽ ‘നോ’ പറഞ്ഞ് ഇന്ത്യ. യുഎസിന്റെ ഉപരോധമുള്ള റഷ്യയിലെ ബാൽടിക് പോർടോവായ പ്ലാന്റിൽ നിന്ന് എൽഎൻജിയും നിറച്ചുപുറപ്പെട്ട കപ്പലാണ് ഇന്ത്യ ‘വേണ്ട’ എന്ന് പറഞ്ഞതോടെ സിംഗപ്പൂരിനടുത്ത് കുടുങ്ങിയത്.
റഷ്യൻ എൽഎൻജിയാണെന്നത് മറച്ചുവയ്ക്കാനുള്ള രേഖകൾ കപ്പലിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇതോടെയാണ്, എൽഎൻജി സ്വീകരിക്കാനാവില്ലെന്ന് ഇന്ത്യ റഷ്യയെ അറിയച്ചതെന്നും അറിയുന്നു.
ഹോർമുസ് പ്രതിസന്ധിക്കിടെ, ഇന്ത്യയ്ക്ക് എൽഎൻജി വിൽക്കാൻ റഷ്യ ദീർഘകാല കരാറിന് ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവം. എൽഎൻജി വേണ്ടെന്നുവച്ചതിൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഉപരോധമില്ലാത്തത് യൂറോപ്പിന്
റഷ്യയിലെ പോർടോവായ, ആർടിക് എൽഎൻജി 2 തുടങ്ങിയ കയറ്റുമതി പ്ലാന്റുകളിൽ നിന്നുള്ള എൽഎൻജിക്കാണ് യുഎസ് ഉപരോധമുള്ളത്. മറ്റുചില പ്ലാന്റുകളിെല എൽഎൻജിക്ക് ഉപരോധമില്ല. ഇവ റഷ്യയ്ക്ക് വിൽക്കാൻ സാധിക്കും.
വാങ്ങുന്നതിന് ഇന്ത്യൻ കമ്പനികളും തയാറാണ്. എന്നാൽ ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങൾക്കായി മാറ്റിവച്ചിരിക്കുകയാണ് റഷ്യ. ബാക്കി ചൈനയ്ക്കും. ഉപരോധം ഉള്ളതും ഇല്ലാത്തതുമായ റഷ്യൻ എൽഎൻജി വാങ്ങുന്നതിൽ ചൈന തന്നെയാണ് ഇപ്പോഴും മുന്നിലെന്ന് കണക്കുകൾ പറയുന്നു.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ ക്രൂഡ് ഓയിലിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം ഇക്കഴിഞ്ഞ മാർച്ചിൽ യുഎസ് താൽക്കാലികമായി പിൻവലിച്ചിരുന്നു. ഹോർമുസ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനായിരുന്നു യുഎസ് നീക്കം. ഇത് മുതലെടുത്ത് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുകയാണന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഇളവ് മേയ് 16ന് അവസാനിക്കും.
ഉപരോധം മറികടന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കാൻ റഷ്യയുടെ ‘ഷാഡോ ഫ്ളീറ്റ്’ കപ്പലുകൾക്ക് കഴിയും. തീരത്ത് അടുക്കാതെ ഉൾക്കടലിൽ വച്ചുതന്നെ ‘ഷിപ് ടു ഷിപ്’ രീതിവഴി ക്രൂഡ് ഓയിൽ ഇന്ത്യൻ കപ്പലുകളിലേക്ക് മാറ്റാമെന്നതാണ് പ്രത്യേകത. എന്നാൽ എൽഎൻജി ഇത്തരത്തിൽ ഒളിച്ചുകടത്താനാവില്ല.






