
ന്യൂഡൽഹി: കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം ജിദ്ദയിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യൻ പര്യടനത്തെ കുറിച്ചുള്ള പ്രതീക്ഷകൾ സാമ്പത്തിക, ബിസിനസ് മേഖലകളിലും സജീവമാണ്.
ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മോദിയുടെ സൗദി സന്ദർശനത്തിൽ, ഇന്ത്യ – മിഡിൽ ഈസ്റ്റ് (ഗൾഫ്) – യൂറോപ്പ് സാമ്പത്തിക ഇടനാഴിയും (IMEC) 2019-ലെ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യൻ സന്ദർശന വേളയിൽ പ്രഖ്യാപിച്ച 10,000 കോടി ഡോളറിന്റെ (ഏകദേശം 8.6 ലക്ഷം കോടി രൂപ) വിദേശ നിക്ഷേപത്തിന്റെ തുടർ നടപടികളുമാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇതിൽ ആഗോള സാമ്പത്തിക മേഖലയിലും ജിയോപൊളിറ്റിക്കൽ ബലാബലത്തിലും ഒരുപോലെ ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഇന്ത്യ – ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ചർച്ചകളാണ് ഏറ്റവും നിർണായകം.
പകരച്ചുങ്കം വിഷയത്തിൽ ആഗോള സാമ്പത്തിക ശക്തികളായ യുഎസും ചൈനയും പരസ്പരം കൊമ്പുകോർത്ത് നിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 2023 സെപ്റ്റംബറിൽ ഇന്ത്യയിൽ വച്ച് നടന്ന ജി-20 ഉച്ചകോടിയിൽ ചൈനയുടെ അസാന്നിധ്യത്തിലും യുഎസിന്റെ നേതൃത്വത്തിലുമായിരുന്നു രാജ്യാന്തര സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനം ഉണ്ടായത്.
അന്നത്തെ പ്രഖ്യാപന വേളയിൽ മുഹമ്മദ് ബിൻ സൽമാനും സന്നിഹിതനായിരുന്നു. എന്നാൽ 2023 ഒക്ടോബറിൽ ഇസ്രായേൽ – പലസ്തീൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെയും അമേരിക്കയിലെ ഭരണമാറ്റവും കാരണം ഇന്ത്യ – ഗൾഫ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയിൽ പുരോഗതിയൊന്നും ഉണ്ടായില്ല.
എന്നാൽ യുഎസ് – ഇറാൻ സമവായ ചർച്ചകൾ ഏറെ പുരോഗമിക്കുന്നതായുള്ള വാർത്തകളും ഇസ്രായേൽ – പലസ്തീൻ മേഖല വീണ്ടും ശാന്തമാകുന്നതിനിടയിലുമാണ് ഇന്ത്യ – സൗദി ചർച്ചകൾ നടക്കുന്നത്.
ഈയൊരു പശ്ചാത്തലത്തിലാണ് സാമ്പത്തിക ഇടനാഴിയുടെ ഏറ്റവും നിർണായക റെയിൽവേ ശൃംഖല കടന്നുപോകുന്ന സൗദി അറേബ്യയിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് പ്രാധാന്യം വർധിക്കുന്നത്.
ഐഎംഇസി സാമ്പത്തിക ഇടനാഴി
ഇന്ത്യയിൽ നിന്നും സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലൂടെ യൂറോപ്പിനെ ബന്ധിപ്പിക്കുന്ന അതിബൃഹത്തായ തുറമുഖ – റെയിൽ ശൃംഖലയാണ് ഐഎംഇസി അഥവാ ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി.
മധ്യപൂർവേഷ്യൻ രാജ്യങ്ങളിലൂടെയുള്ള റെയിൽ പദ്ധതി യാഥാർത്ഥ്യമായാൽ യൂറോപ്പിലേക്ക് കപ്പൽ മാർഗം ചരക്കുകടത്തിൽ പാഴാകുന്ന ഏറെ പണവും സമയവും ലാഭിക്കാൻ കഴിയുമെന്ന മെച്ചവുമുണ്ട്.
ഈ പദ്ധതിക്ക് മേഖലയിലെ വാണിജ്യ വ്യാപാരങ്ങൾ അപ്പാടെ മാറ്റിമറിക്കാൻ ശേഷിയുണ്ടെന്നാണ് അനുമാനം. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ചൈനയ്ക്ക് വർധിച്ചു വരുന്ന സ്വാധീനം തടയിടുന്നതിനാണ് യുഎസ് ഈ പദ്ധതിക്ക് മുൻകൈയെടുത്തത്.
10,000 കോടി ഡോളർ നിക്ഷേപം
2019-ൽ ഇന്ത്യൻ സന്ദർശന വേളയിലാണ് മുഹമ്മദ് ബിൻ സൽമാൻ 10,000 കോടി ഡോളറിന്റെ സൗദി നിക്ഷേപം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഊർജം, അടിസ്ഥാന സൗകര്യ വികസനം, ടെക്നോളജി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്കായിരുന്നു ഈ വമ്പൻ നിക്ഷേപ പദ്ധതിയിട്ടത്.
എന്നാൽ ചില സാങ്കേതിക തടസ്സങ്ങളിൽ അകപ്പെട്ട് വർഷങ്ങളായി ഈ നിക്ഷേപ പദ്ധതിക്ക് പുരോഗതി കൈവരിക്കാനായില്ല.
ഈയൊരു പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഈ വമ്പൻ നിക്ഷേപ പദ്ധതിയും ഗതിവേഗം കൈവരിക്കുമെന്നാണ് വിലയിരുത്തൽ.