
കൊച്ചി: സ്വർണ ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയായി. പവൻ വില 10,200 രൂപ കയറി 1,23,120 രൂപയിലെത്തി. കേരളത്തിൽ ഒറ്റദിവസത്തിൽ ഇത്രയും വില കൂടുന്നത് ഇതാദ്യമാണെന്ന് വ്യാപാരികൾ. രാജ്യാന്തര വിപണിയിൽ കൂടി സ്വർണവില വർധിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ നിരക്ക് ഇതിലും കൂടുമായിരുന്നു.
ഇന്നലെ അർധരാത്രി മുതൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും വെള്ളിക്കും നിലവിൽ നൽകേണ്ടിയിരുന്ന 6 ശതമാനം നികുതിക്ക് പകരം 15 ശതമാനം ഈടാക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്താനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കമെന്നാണ് വിശദീകരണം. തീരുമാനത്തിന് പിന്നാലെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ 0.3 ശതമാനത്തിന്റെ നേട്ടമുണ്ടായി.
വർധന ഇങ്ങനെ
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിനും വെള്ളിക്കും 10% അടിസ്ഥാന കസ്റ്റംസ് തീരുവയും 5% കാർഷിക അടിസ്ഥാന സൗകര്യ വികസന സെസുമാണ് (എഐജിസി) ചുമത്തിയത്. നിലവിലുള്ള ഇറക്കുമതി നികുതി 6% ൽ നിന്ന് 15% ആയി.
നീക്കം ഇത്തരം ലോഹങ്ങളുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. പുതുക്കിയ നിരക്ക് ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിലായി. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം, മറ്റു വിലയേറിയ ലോഹങ്ങളുമായി ബന്ധപ്പെട്ട വ്യാവസായിക ഇറക്കുമതികൾ എന്നിവയ്ക്ക് ഇവ ബാധകമാകും. നേരത്തെ ഇളവുണ്ടായിരുന്ന ഫിക്സഡ്-ക്വാണ്ടിറ്റി ക്വാട്ട സമ്പ്രദായത്തിന് കീഴിൽ യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ ഇറക്കുമതി തീരുവയും സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞു. ഇറാൻ – യുഎസ് യുദ്ധത്തിന് പരിഹാരമാകാത്തതും യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ വർധിച്ചതുമാണ് കാരണം. യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതോടെ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും മങ്ങി.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4676 ഡോളറിലേക്ക് താഴ്ന്ന സ്വർണം നിലവിൽ 4,696 ഡോളറിലാണ്. വില ഇനിയും ഉയർന്നാൽ സംസ്ഥാനത്തെ നിരക്കിലും മാറ്റമുണ്ടാകും.
കേരളത്തിൽ 18 കാരറ്റ് സ്വർണത്തിന് 12,710 രൂപയായിരുന്നു വില. ചില ജ്വല്ലറികളിൽ വില ഗ്രാമിന് 1040 രൂപ വർധിപ്പിച്ച് 12,640 രൂപയും ആക്കിയിരുന്നു. വെള്ളി വില ഗ്രാമിന് 320 രൂപയുമായി.






