
തിരുവനന്തപുരം: കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ജോലികൾ ചെയ്യാൻ പാകത്തിൽ ചുമട്ടു തൊഴിലാളികളെ പ്രൊഫഷണലാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ. വൻകിട കമ്പനികളുടെ സാധന സാമഗ്രികൾ കയറ്റിയിറക്കാൻ തൊഴിലാളികൾക്കെല്ലാം പ്രത്യേക പരിശീലനം നൽകും.
നഗരങ്ങളിലെ താമസകേന്ദ്രങ്ങളിൽ ചുമട്ടുജോലികൾ ചെയ്യാൻ സവിശേഷ വൈദഗ്ധ്യം നേടിയ തൊഴിലാളികളെ പ്രൊഫഷണൽ യൂണിഫോം ധരിപ്പിച്ചു തന്നെ രംഗത്തിറക്കും.
നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷ (എൻ.എസ്.ഡി.സി.) നുമായി സഹകരിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) നടപ്പാക്കുന്നതാണ് ഈ പരിശീലന പദ്ധതി. സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ഇതിനു മേൽനോട്ടം വഹിക്കും.
‘മാതൃഭൂമി’ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വൻകിട കമ്പനികളുടെയും മറ്റും സാധനങ്ങൾ ഇറക്കാനും കയറ്റാനും പലപ്പോഴും ചുമട്ടു തൊഴിലാളികളെ വിളിക്കാറില്ല. പ്രത്യേകം പരിശീലനം നൽകി കമ്പനികൾ തന്നെ നിയോഗിക്കാറുള്ള ജീവനക്കാർ അതു കൈകാര്യം ചെയ്യുകയാണ് പതിവ്.
ഇത്തരം തൊഴിലുകൾ വ്യാപകമായതിനാൽ ചുമട്ടു തൊഴിലാളികളെക്കൂടി അതിനു പ്രാപ്തരാക്കുകയാണ് കിലെയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ യന്ത്രസാമഗ്രികൾ ഉപയോഗിച്ചു തന്നെ തൊഴിലാളികളെ പരിശീലിപ്പിക്കും.
ഇതിനു പുറമെ, ജി.എസ്.ടി. ബില്ലുകൾ പരിശോധിച്ച് അവയുടെ ആധികാരികത ഉറപ്പാക്കുന്നതടക്കമുള്ള പരിശീലനവും തൊഴിലാളികൾക്കു ലഭ്യമാക്കും.
തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരമേഖലകളിൽ 45 വയസ്സിനു താഴെയുള്ള തൊഴിലാളികളെയാണ് പ്രത്യേക യൂണിഫോമും ബാഡ്ജുമൊക്കെ നൽകി രംഗത്തിറക്കുക.
ഇവർക്ക് പാക്കേഴ്‌സ് ആൻഡ് മൂവേഴ്‌സിലും പരിശീലനം നൽകും. പ്ലസ് ടു മിനിമം യോഗ്യതയും വയസ്സും പരിഗണിച്ചാവും ഇതിനുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കുക.






