തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നിൽ കുത്താനുള്ളതല്ല രാഷ്ട്രീയപാർട്ടികളുടെ കൊടിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഏത് പാർട്ടിയുടേതായാലും അങ്ങനെ പാടില്ല. തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാര് നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ല എന്നും പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
കേരള വ്യവസായ ഏകജാലക ക്ലിയറന്സ് ബോര്ഡുമായി ബന്ധപ്പെട്ട ചർച്ചയുടെ മറുപടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാര് എതിർപ്പുകൾ ഭയന്ന് നാടുവിട്ട സംഭവം പ്രതിപക്ഷ എംഎൽഎമാർ ചൂണ്ടിക്കാണിച്ചിരുന്നു.
വ്യവസായ സംരഭക സംസ്ഥാനമാണ് കേരളമെന്ന് അവകാശപ്പെടുമ്പോഴും സംരഭം നടത്താൻ എത്തുന്നവർക്ക് എതിർപ്പുകൾ മൂലം ഭയന്ന് ഓടുന്ന സ്ഥിതിയാണ് ഉണ്ടായത് എന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്.
എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എൻ. ഷംസീർ എം.എൽ.എ. പ്രതിരോധിച്ചെങ്കിലും മന്ത്രി പിന്തുണച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തിയ ന്യായീകരണങ്ങൾ പൂർണ്ണമായും ശരിയല്ല എന്നതു കൊണ്ടാണ് അവർക്കെതിരെ നടപടി ഉണ്ടായതെന്നാണ് മന്ത്രി വിശദീകരിച്ചത്.
കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും തൊഴിലാളി യൂണിയനുകളുടേയും സഹകരണം വേണമെന്നാണ് പി. രാജീവ് ആവർത്തിച്ച് അഭ്യര്ഥിച്ചത്.