
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ തിരിച്ചടി നേരിടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ മുതല്‍ വിമാന കമ്പനികള്‍ വരെയുള്ളവർക്ക് കേന്ദ്ര സർക്കാർ 2.5 ലക്ഷം കോടി രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചു.
പ്രതിസന്ധിയില്‍ നിന്ന് കരകയറാൻ അധിക വായ്പ ലഭ്യമാക്കുന്നതിനും തിരിച്ചടവ് കാലയളവില്‍ ഇളവ് നല്‍കുന്നതിനുമാണ് മുൻഗണന. ഇന്ത്യയിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ 50 ശതമാനവും നടക്കുന്ന ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതോടെ ചെറു സ്ഥാപനങ്ങള്‍ മുതല്‍ വൻകിട കോർപ്പറേറ്റുകള്‍ വരെ കടുത്ത പ്രതിസന്ധിയിലാണ്.
അസംസ്‌കൃത സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. കോവിഡ് കാല മാതൃകയില്‍ വ്യവസായ മേഖലയ്ക്ക് അടിയന്തര വായ്പാ ഗാരന്റി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ഇന്ധന വില വർദ്ധനയില്‍ വലയുന്ന വിമാന കമ്പനികള്‍ക്ക് 5,000 കോടി രൂപയുടെ സഹായം നല്‍കും. കൂടാതെ 1,500 കോടി രൂപ വരെ വായ്പ ലഭിക്കും. കോർപ്പറേറ്റ് സംരംഭകർ ഉള്‍പ്പെടെയുള്ളവർക്ക് പ്രവർത്തന മൂലധനത്തിന്റെ 20 ശതമാനം വരെ അധിക വായ്പയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഗാരന്റി ലഭിക്കും.
അടുത്ത വർഷം മാർച്ച് 31 വരെ എടുക്കുന്ന വായ്പകള്‍ക്കാണ് ആനുകൂല്യം.






