
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ മറികടന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ കയറ്റുമതി റെക്കാഡ് ഉയരത്തിലെത്തി.
കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം സേവന, ഉത്പന്ന കയറ്റുമതി 4.6 ശതമാനം വർദ്ധനയോടെ 86,311 കോടി ഡോളറായി. മുൻവർഷം കയറ്റുമതി 82,526 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം. മർച്ചന്റൈസ്‌ഡ് ഉത്പന്നങ്ങളുടെ കയറ്റുമതി 0.93 ശതമാനം വർദ്ധനയോടെ 44,178 കോടി ഡോളറായി. മുൻവർഷം 43,770 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റിഅയച്ചത്.
ഡൊണാള്‍ഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതും ഫെബ്രുവരിക്ക് ശേഷം ഇറാൻ യുദ്ധം ആരംഭിച്ചതും ഇന്ത്യയുടെ കയറ്റുമതിയെ കാര്യമായി ബാധിച്ചില്ല. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി പങ്കാളിയായിരുന്ന അമേരിക്കയിലുണ്ടായ തിരിച്ചടി നേരിടാൻ പുതിയ വിപണി കണ്ടെത്തിയതാണ് നേട്ടമായത്. മാനുഫാക്ചേർഡ് ഉത്പന്നങ്ങള്‍, സ്മാർട്ട് ഫോണുകള്‍, സ്വർണ, വജ്രാഭരണങ്ങള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയാണ് കയറ്റുമതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.
സേവന കയറ്റുമതിയില്‍ വൻകുതിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ സേവന കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 42,132 കോടി ഡോളറായി. മുൻവർഷത്തെ 38,755 കോടി ഡോളറിനേക്കാള്‍ 8.71 ശതമാനം വർദ്ധനയാണുണ്ടായത്. ഐ.ടി, ബിസിനസ് സൊല്യൂഷൻസ്, പ്രൊഫഷണല്‍ വൈദഗ്ദ്ധ്യം എന്നിവയാണ് കയറ്റുമതി വരുമാനത്തില്‍ മുന്നില്‍.






