
ന്യൂഡൽഹി: ടെക് ലോകത്ത് ആശങ്ക വിതച്ച് വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. വെബ് സേവന ദാതാവായ ക്ലൗഡ്ഫ്ലെയറാണ് 1100ലധികം ജീവനക്കാരെ പിരിച്ചുവിടുന്നത്. എ.ഐ യുഗത്തിലേക്ക് പ്രവേശിക്കുന്നതിനാൽ കമ്പനി 1100ലധികം ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന് ക്ലൗഡ്ഫ്ലെയർ സി.ഇ.ഒ മാത്യു പ്രിൻസ് പറഞ്ഞു. മെറ്റ, ആമസോൺ, ഒറാക്കിൾ തുടങ്ങിയ ബഹുരാഷ്ട്ര ഐ.ടി കമ്പനികൾക്ക് പിന്നാലെയാണ് ക്ലൗഡ്ഫ്ലെയറിന്റെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപനം.
ക്ലൗഡ്ഫ്ലെർ സി.ഇ.ഒയും സി.ഒ.ഒ മിഷേൽ സാറ്റ്ലിനും ജീവനക്കാർക്ക് വേണ്ടി പുറത്തിറക്കിയ മെമോയിലാണ് ജോലികൾ വെട്ടിക്കുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം. ക്ലൗഡ്ഫ്ലെയർ എ.ഐയുടെ ഏറ്റവും വലിയ ഉപയോക്താക്കിൽ ഒന്നായി മാറിയെന്നും മൂന്ന് മാസത്തിനുള്ളിൽ കമ്പനിയുടെ എ.ഐ ഉപയോഗത്തിൽ 600 ശതമാനം വർധനയുണ്ടായെന്നും മെമോയിൽ പറയുന്നു.
ലിങ്ക്ഡ്ഇൻ, കാൻവ, സ്‌പോട്ടിഫൈ തുടങ്ങിയ വെബ്‌സൈറ്റുകൾ ഓൺലൈനായി ഹോസ്റ്റ് ചെയ്യുന്ന ഒരു പ്രധാന ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ക്ലൗഡ്‌ഫ്ലെയർ. എല്ലാ വെബ്‌സൈറ്റുകളുടെയും ഏകദേശം 20 ശതമാനം ക്ലൗഡ്‌ഫ്ലെയറിലൂടെയാണ് പ്രവർത്തിക്കുന്നത്.
അതേസമയം, ചെലവ് ചുരുക്കലിന്റെ ഭാഗമായല്ല കമ്പനി ജീവനക്കാരുടെ എണ്ണം കുറക്കുന്നതെന്നും എ.ഐ അധിഷ്ഠിത ഭാവിക്ക് തയാറെടുക്കുന്നതിനുള്ള പുനക്രമീകരണമാണെന്നും കമ്പനി പറയുന്നു.
ആഗോളതലത്തിൽ ക്ലൗഡ്ഫ്ലെയറിന് 5156 മുഴുവൻ സമയ ജീവനക്കാരാണുള്ളത്. ഇതിൽ 20 ശതമാനം പേർക്കാണ് ജോലി നഷ്ടമാകുക. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി 140 മില്ല്യൺ മുതൽ 150 മില്ല്യൺ ഡോളർ വരെ ചെലവ് ക്ലൗഡ്ഫ്ലെയർ പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.






