
ന്യൂഡൽഹി: ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ലോക സർവകലാശാല റാങ്കിങ് 2024ൽ രാജ്യത്തെ 91 സ്ഥാപനങ്ങൾ ഇടംപിടിച്ചു.
201–250 വിഭാഗത്തിൽ ഉൾപ്പെട്ട ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് (ഐഐഎസ്‍സി) ഇന്ത്യയിലെ സ്ഥാപനങ്ങളിൽ മുന്നിൽ. എംജി സർവകലാശാലയും പട്ടികയിലുണ്ട്.
അണ്ണാ യൂണിവേഴ്സിറ്റി, ജാമിയ മിലിയ ഇസ്‍ലാമിയ, മഹാത്മാ ഗാന്ധി സർവകലാശാല, ഹിമാചലിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസസ് എന്നീ സ്ഥാപനങ്ങൾ 501–600 റാങ്കിങ് വിഭാഗത്തിലാണ്.
അമൃത വിശ്വവിദ്യാപീഠം 801–1000 വിഭാഗത്തിലുണ്ട്. കഴിഞ്ഞ 7 വർഷത്തിനിടയിലെ ഐഐഎസ്‌സിയുടെ ഏറ്റവും മികച്ച നിലയാണ് ഇത്തവണത്തേത്.
108 രാജ്യങ്ങളിൽ നിന്നുള്ള 1904 സ്ഥാപനങ്ങളാണ് ഇക്കുറി പട്ടികയിലുള്ളത്. രാജ്യത്തെ പ്രധാന ഐഐടികളെല്ലാം തുടർച്ചയായി നാലാം വർഷവും റാങ്കിങ് നടപടികളിൽ നിന്നു പിൻമാറി.
ഓക്സ്ഫഡ് സർവകലാശാലയാണ് ഒന്നാമത്. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി രണ്ടാം റാങ്കും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) മൂന്നാം റാങ്കും നേടി.
ഗവേഷണം, അധ്യാപനം, അറിവ് പങ്കുവയ്‌ക്കൽ, രാജ്യാന്തര വീക്ഷണം, രാജ്യാന്തര നിലവാരം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളെ അടിസ്‌ഥാനമാക്കിയാണ് റാങ്ക് പട്ടിക.