അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

രാജ്യത്തെ ഡീമാറ്റ്‌ അക്കൗണ്ടുകള്‍ 10 കോടി കവിഞ്ഞു

മുംബൈ: രാജ്യത്തെ ഡീമാറ്റ്‌ അക്കൗണ്ടുകളുടെ എണ്ണം ചരിത്രത്തിലാദ്യമായി ഓഗസ്റ്റില്‍ 10 കോടി കവിഞ്ഞു. ഓഗസ്റ്റില്‍ 22 ലക്ഷം പുതിയ അക്കൗണ്ടുകള്‍ തുറന്നതോടെ മൊത്തം ഡീമാറ്റ്‌ അക്കൗണ്ടുകളുടെ എണ്ണം 10.05 കോടിയായി. നാഷണല്‍ സെക്യൂരിറ്റീസ്‌ ഡെപ്പോസിറ്ററി ലിമിറ്റഡ്‌ (എന്‍എസ്‌ഡിഎല്‍), സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ്‌ ലിമിറ്റഡ്‌ (സിഡിഎസ്‌എല്‍) എന്നീ ഡെപ്പോസിറ്ററി സ്ഥാപനങ്ങളുടെ കീഴിലായുള്ള മൊത്തം അക്കൗണ്ടുകളുടെ കണക്കാണിത്‌.

ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തിയ ഓഗസ്റ്റില്‍ മൂന്ന്‌ മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ്‌ അക്കൗണ്ടുകള്‍ തുറയ്‌ക്കപ്പെട്ടത്‌. 2020 മാര്‍ച്ചില്‍ കോവിഡ്‌ പൊട്ടിപുറപ്പെടുന്നതിന്‌ മുമ്പ്‌ നാല്‌ കോടി ഡീമാറ്റ്‌ അക്കൗണ്ടുകളാണ്‌ ഉണ്ടായിരുന്നത്‌. ഓഹരി വിപണിയിലെ ശക്തമായ മുന്നേറ്റം, ലോക്‌ഡൗണിനെ തുടര്‍ന്ന്‌ വീടുകളിലിരുന്ന്‌ ജോലി ചെയ്യുന്ന രീതി, അക്കൗണ്ടുകള്‍ തുറയ്‌ക്കുന്നതിലുള്ള എളുപ്പം, മൊബൈല്‍ ഫോണുകളുടെയും ഇന്റര്‍നെറ്റ്‌ ഡാറ്റയുടെയും ലഭ്യതയിലുണ്ടായ വര്‍ധന തുടങ്ങിയ ഘടകങ്ങളാണ്‌ ഡീമാറ്റ്‌ അക്കൗണ്ടുകളുടെ വളര്‍ച്ചക്ക്‌ വഴിയൊരുക്കിയത്‌.

ലോക്‌ഡൗണ്‍ കാലത്ത്‌ വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന ഒട്ടേറെ പേരാണ്‌ പുതുതായി ഡീമാറ്റ്‌ അക്കൗണ്ടുകള്‍ തുറന്ന്‌ ഓഹരി വ്യാപാരം തുടങ്ങിയത് സിഡിഎസ്‌എല്ലിന്‌ കീഴിലായാണ്‌ ഭൂരിഭാഗം അക്കൗണ്ടുകളുമുള്ളത്‌. സിഡിഎസ്‌എല്‍ 7.16 കോടി അക്കൗണ്ടുകളും എന്‍എസ്‌ഡിഎല്‍ 2.89 കോടി അക്കൗണ്ടുകളുമാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌. സജീവമായ ഡീമാറ്റ്‌ അക്കൗണ്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഡെപ്പോസിറ്ററി കമ്പനിയായ സിഡിഎസ്‌എല്‍ ഈ മേഖലയില്‍ നിന്ന്‌ ലിസ്റ്റ്‌ ചെയ്‌തിട്ടുള്ള ഏക സ്ഥാപനം കൂടിയാണ്‌.

അതേ സമയം 10 കോടി അക്കൗണ്ടുകളുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ നിക്ഷേപകരുടെ എണ്ണം 10 കോടിയാണ്‌ എന്ന അനുമാനത്തിലെത്താനാകില്ല. ഒട്ടേറെ നിക്ഷേപകര്‍ക്കു പല ബ്രോക്കിംഗ്‌ കമ്പനികളിലായി ഒന്നിലേറെ അക്കൗണ്ടുകളുണ്ട്‌. അതിനാല്‍ മൊത്തം നിക്ഷേപകരുടെ എണ്ണം ആറ്‌ കോടി മുതല്‍ ഏഴ്‌ കോടി വരെ ആയിരിക്കുമെന്നാണ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌.

ജനസംഖ്യയിലെ ആറ്‌ ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ്‌ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത്‌ എന്ന്‌ അര്‍ത്ഥം.

X
Top