
ന്യൂഡൽഹി: ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസമായി വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍. 10,000 രൂപ വരെയുള്ള കയറ്റുമതി കണ്‍സൈന്‍മെന്റുകളെ രജിസ്ട്രേഷന്‍-കം-മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (ആര്‍സിഎംസി) നേടുന്നതില്‍ നിന്ന് ഒഴിവാക്കാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തപാല്‍, കൊറിയര്‍ സേവനങ്ങള്‍ വഴിയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും സാധനങ്ങള്‍ അയയ്ക്കുന്ന എംഎസ്എംഇകള്‍, കരകൗശല വിദഗ്ധര്‍, ഇ-കൊമേഴ്‌സ് വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് ഈ തീരുമാനം വലിയൊരു അനുഗ്രഹമാകും. ചെറുകിട ബിസിനസുകള്‍ക്കും ആദ്യമായി കയറ്റുമതി രംഗത്തേക്ക് കടന്നുവരുന്നവര്‍ക്കും നേരിടുന്ന വലിയൊരു കടലാസ് ജോലികളുടെ ഭാരമാണ് ഇതുവഴി ലഘൂകരിക്കപ്പെടുന്നത്.
നിലവില്‍ കയറ്റുമതി ആനുകൂല്യങ്ങള്‍ക്കും അനുമതികള്‍ക്കും ആര്‍സിഎംസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ ഭേദഗതി വരുന്നതോടെ 10,000 രൂപ വരെ ഫ്രീ-ഓണ്‍-ബോര്‍ഡ് (എഫ്ഒബി) മൂല്യമുള്ള കയറ്റുമതികള്‍ക്ക് ഈ നൂലാമാലകളില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാം. എങ്കിലും, ഔദ്യോഗികമായി നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.
വ്യവസായ അസോസിയേഷനുകളുടെയും കയറ്റുമതിക്കാരുടെയും അഭിപ്രായങ്ങളും ഫീഡ്ബാക്കും തേടിയ ശേഷമായിരിക്കും ഈ നിര്‍ദ്ദേശം അന്തിമമാക്കുക. ചെറുകിട കയറ്റുമതി ചാനലുകളെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യാന്തര വിപണിയില്‍ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെയ്പാണിത്.






