
ന്യൂഡൽഹി: ഓഹരി നിക്ഷേപങ്ങൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രാലയം നിലപാട് അറിയിച്ചത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഈ ഇനത്തിലെ നികുതി വരുമാനത്തിൽ 79 ശതമാനമാണ് വർധന.

ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കാനുള്ള നിർദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നാണ് ധനമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയത്. ബജറ്റ് സമയത്തോ നികുതി വ്യവസ്ഥകളിൽ പരിഷ്‌കാരം കൊണ്ടുവരുമ്പോഴോ മാത്രമാണ് ഇക്കാര്യം പരിഗണിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഓഹരിയിൽ മാറ്റമില്ലെങ്കിലും സർക്കാർ കടപ്പത്രങ്ങളിലെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഈയിടെ ഭേദഗതികൾ കൊണ്ടുവന്നിരുന്നു.
രാജ്യത്തെ നികുതി വ്യവസ്ഥ രാജ്യാന്തര തലത്തിൽ ഏകീകരിക്കുന്നതിനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് ഇളവ് അനുവദിച്ചത്.






