
ഇന്ത്യയിൽ ഐപിഒക്ക് മെയ്ക്ക് മൈ ട്രിപ്പും. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ മേക്ക് മൈ ട്രിപ്പിൻ്റെ ഒരു സുപ്രധാന നാഴികക്കല്ലാകും ഈ ഐപിഒ. നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത് 15 വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ മെയ്ക്ക് മൈ ട്രിപ്പ് ഐപിഒക്ക് ഒരുങ്ങുന്നത്.
സെബിയിൽ കമ്പനി രഹസ്യ ഡിആർഎച്ച്പി ഫയൽ ചെയ്തു. മെയ്ക്ക് മൈട്രിപ്പ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനമായ ഇബിബോ ഗ്രൂപ്പും നടത്തുന്ന ഇക്വിറ്റി ഷെയർ വിൽപ്പനയാണ് ഈ ഓഫറിൽ ഉൾപ്പെടുന്നത്. എന്നാൽ ഇഷ്യു സൈസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) ബിഎസ്ഇയിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എൻഎസ്ഇ) ഫയലിംഗ് നടത്തിയിട്ടുണ്ട്. ജൂലൈ 17 ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (എസ്ഇസി) സമർപ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് ഐപിഒ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. 2011 മുതൽ കമ്പനി നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വിവരങ്ങൾ രഹസ്യമാണ്
സെബിയുടെ രഹസ്യ പ്രീ-ഫയലിംഗ് രീതി ഉപയോഗിച്ചാണ് ഇഷ്യു ഫയൽ ചെയ്യുന്നത്. ഇത് ഇഷ്യു സൈസ്, മൂല്യനിർണ്ണയം, പ്രൈസ് ബാൻഡ് തുടങ്ങിയ പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്താതെ സൂക്ഷിക്കാൻ കമ്പനികളെ അനുവദിക്കും. ഐപിഒയുടെ പ്രാരംഭ ഘട്ടങ്ങളിൽ പൊതു വെളിപ്പെടുത്തലുകൾ ഒഴിവാക്കാൻ ഈ രീതി സഹായകരമാണ്.
പ്രധാനമായും ഓഫർ ഫോർ സെയിൽ ഉൾപ്പെടുന്ന ഐപിഒയിൽ നിലവിലുള്ള ഓഹരി ഉടമകൾ അവരുടെ ഹോൾഡിംഗുകളുടെ ഒരു ഭാഗം ഓഫ്‌ലോഡ് ചെയ്യുകയാണ്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ആക്സിസ് ക്യാപിറ്റൽ, ജെപി മോർഗൻ ഇന്ത്യ, മോർഗൻ സ്റ്റാൻലി ഇന്ത്യ എന്നീ കമ്പനികളാണ് ഇഷ്യുവിന്റെ ബുക്ക്-റണ്ണിംഗ് ലീഡ് മാനേജർമാർ.






