
കൊച്ചി: വിദേശ വരുമാനത്തിലെ കുറവ് കാരണം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ പുറകോട്ടടിക്കുമെന്ന് വിദഗ്ധര്‍. വിദേശ വരുമാനം സ്വീകരിക്കുന്ന കാര്യത്തില്‍ മഹാരാഷ്ട്ര കേരളത്തെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ പശ്ചാത്തലത്തിലാണ് ഈ നിഗമനം. പരമ്പരാഗതമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സംസ്ഥാനമാണ് കേരളം.
എന്നാല്‍ 2021-22 വര്‍ഷത്തില്‍ പ്രവാസി പണം സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തായിരിക്കയാണ് സംസ്ഥാനം. റിസര്‍വ് ബാങ്ക് സര്‍വേ പ്രകാരം, മൊത്തം പ്രവാസി വരുമാനത്തിന്റെ 35.2 ശതമാനം വിഹിതം നേടിയ മഹാരാഷ്ട്രയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്.
അതേസമയം, വിദേശവരുമാനത്തിന്റെ 10.2 ശതമാനം മാത്രമാണ് കേരളത്തിലേയ്‌ക്കെത്തിയത്. കേരളത്തില്‍ നിന്നുളള ഗള്‍ഫിലേയ്ക്കുള്ള കുടിയേറ്റത്തിലും കുറവുണ്ടായി.രാജ്യത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പണമയച്ച കാര്യത്തില്‍ യു.എസ് യുഎഇ മറികടക്കുന്നതിനും 2021-22 സാക്ഷിയായി. മൊത്തം പണമയക്കലിന്റെ 23 ശതമാനവും ഇത്തവണ യു.എസില്‍ നിന്നായിരുന്നു.
വിദേശ വരുമാനം സ്വീകരിക്കുന്ന കാര്യത്തില്‍ 2020-21 വര്‍ഷത്തില്‍, 19 ശതമാനം വിഹിതവുമായി കേരളം ഒന്നാം സ്ഥാനത്തും 16.7 ശതമാനം വിഹിതവുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുമായിരുന്നു. യുഎഇയായിരുന്നു ആവര്‍ഷം ഏറ്റവും കൂടുതല്‍ പണം അയച്ച രാജ്യം. യുഎസും (22.9 ശതമാനം) സൗദി അറേബ്യയും (11.6 ശതമാനം) തൊട്ടുപിറകിലായിരുന്നു.
പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കലിന്റെ വിഹിതം 2016-17ല്‍ 50 ശതമാനത്തിലേറെ ആയിരുന്നത് 2020-21ല്‍ ഏകദേശം 30 ശതമാനമായി കുറഞ്ഞുവെന്നും പുതിയ സര്‍വേ വെളിപ്പെടുത്തുന്നു.
വിദേശ വരുമാനത്തിന്റെ കുറവ് എങ്ങിനെ ബാധിക്കും?
‘കേരളം വിദേശപണത്തെ വളരെയധികം ആശ്രയിക്കുന്നു. അതില്‍ എന്തെങ്കിലും കുറവുണ്ടായാല്‍ അത് , ഇതിനകം സമ്മര്‍ദ്ദത്തിലായ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ബാധിക്കും, ഐഐടിചെന്നൈ പ്രൊഫസറും വികസന സാമ്പത്തിക വിദഗ്ധനുമായ എം സുരേഷ് ബാബു പറഞ്ഞു. ‘ഏത് സമ്പദ്‌വ്യവസ്ഥയിലും രണ്ട് തരം ഗുണിതങ്ങളുണ്ട്. ഒന്ന് നിക്ഷേപ ഗുണിതം, മറ്റൊന്ന് ഉപഭോഗ ഗുണിതം. പണമയയ്ക്കുന്നത് ഉപഭോഗ ഗുണിതത്തിലേക്ക്. അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കേരളത്തിലേക്കുള്ള ഇന്‍വേര്‍ഡ് റെമിറ്റന്‍സ് സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നു. സ്‌കൂള്‍ അല്ലെങ്കില്‍ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കുക, വായ്പകള്‍ തിരിച്ചടയ്ക്കുക തുടങ്ങിയവ,’ സുരേഷ് ബാബു പറഞ്ഞു.
‘അതിനാല്‍, പണമയയ്ക്കല്‍ കുറയുമ്പോള്‍, വിപണിയില്‍ പണലഭ്യത കുറയും. വിപണിയില്‍ പണം കുറയുന്നു എന്നതിനര്‍ത്ഥം സര്‍ക്കാറിന്റെ നികുതി വിഹിതം കുറയും എന്നാണ്, അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ അനൗദ്യോഗികമായി എല്‍എല്‍ആര്‍ (മദ്യം, ലോട്ടറി, പണമടയ്ക്കല്‍) സമ്പദ്‌വ്യവസ്ഥ എന്നാണ് വിളിക്കുന്നതെന്നും അവയിലേതെങ്കിലും അസന്തുലിതാവസ്ഥ നേരിട്ടാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും സുരേഷ് ബാബു ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ പൊതുകടം ഏകദേശം 2.8 ലക്ഷം കോടിയാണ്, ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള ആദ്യ 10 സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളംവികസന പദ്ധതികളും മൂലധന വിഹിതവും പോലുള്ള മറ്റ് ചെലവ് മുന്‍ഗണനകള്‍ തീരുമാനിക്കാനുള്ള സംസ്ഥാനത്തിന്റെ വഴക്കം പരിമിതപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ അതി സമ്മര്‍ദ്ദ ലിസ്റ്റിലാണ് ആര്‍ബിഐ പെടുത്തിയിരിക്കുന്നത്.
ഒരു സംസ്ഥാനത്തിന്റെ ബാധ്യത ചെലവില്‍ സാധാരണയായി ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ ഉള്‍പ്പെടുന്നു. 2022-23 ല്‍, ഈയിനത്തില്‍ 94,781 കോടി രൂപ ചെലവഴിക്കാന്‍ കേരളം തയ്യാറാവുകയാണ്. ഇതുണ്ടാക്കുന്ന റവന്യൂ നഷ്ടം 71 ശതമാനമാണ്. ഇതില്‍ ശമ്പളം (റവന്യൂ വരുമാനത്തിന്റെ 31.3 ശതമാനം), പെന്‍ഷന്‍ (20 ശതമാനം), പലിശ പേയ്‌മെന്റുകള്‍ (19.4 ശതമാനം) എന്നിവ ഉള്‍പ്പെടുന്നു.
കൂടാതെ, വിദഗ്ധ കുടിയേറ്റക്കാരെ അയക്കാന്‍ കേരളത്തിന് സാധിക്കുന്നുമില്ല. മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാനുതകുന്ന ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ സംസ്ഥാനത്തിനില്ല. ഇന്റര്‍വ്യൂവിന്റെ അവസാനം കേരളീയര്‍ നിരസിക്കപ്പെടുന്നു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇതോടെ അവര്‍ അവരുടെ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ പണം അയക്കും, ഇതാണ് നിലവില്‍ സംഭവിക്കുന്നതെന്ന് സുരേഷ് ബാബു ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധി
ഈ മാറ്റം അപ്രതീക്ഷിതമായിരുന്നില്ലെന്ന് പ്രവാസി ആക്ടിവിസ്റ്റായ റഫീഖ് റാവുത്തര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായിരുന്ന നിര്‍മ്മാണം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകള്‍ കോവിഡ് -19 കാരണം തകര്‍ന്നു. കുറഞ്ഞ ശമ്പളമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടു.
ജോലി നഷ്ടപ്പെട്ട 1.7 ദശലക്ഷം മലയാളികളാണ് ഈ കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. സാഹചര്യം ഇതാണെന്നിരിക്കെ പണമയക്കല്‍ എങ്ങിനെ വളരുമെന്ന് റാവുത്തര്‍ ചോദിക്കുന്നു. “കേരളീയര്‍ ഇപ്പോഴും പശ്ചിമേഷ്യയെയാണ് ഇഷ്ടപ്പെടുന്നത്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധ കുടിയേറ്റക്കാര്‍ യുഎസിലേക്കും യൂറോപ്പിലേക്കും കുടിയേറുന്നു, ഇത് പിറ്റിയിലേക്ക് കൂടുതല്‍ പണം കൊണ്ടുവരുന്നു,” കുടിയേറ്റ അവകാശ വിദഗ്ധയായ മിനി മോഹന്‍ പറഞ്ഞു.
അതേസമയം ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒറീസ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2020ല്‍ ജിസിസി മേഖലയ്ക്കുള്ള അംഗീകൃത എമിഗ്രേഷന്‍ ക്ലിയറന്‍സുകളില്‍ 50 ശതമാനത്തിലധികം ഈ സംസ്ഥാനങ്ങള്‍ളില്‍ നിന്നാണ്.
പശ്ചിമേഷ്യ ഉള്‍പ്പെടുന്ന എല്ലാ മെന (മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍) രാജ്യങ്ങളിലും കനത്ത ജിഡിപി നഷ്ടമുണ്ടായതായി ലോകബാങ്കും നിരീക്ഷിക്കുന്നുണ്ട്.
പണമയക്കലിന്റെ ചരിത്രം
1960കള്‍ മുതല്‍ കേരളീയര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് പശ്ചിമേഷ്യയിലേക്ക് കുടിയേറുകയാണ്. എസ്.ഇരുദയ രാജനും കെ.സി.സക്കറിയയും ചേര്‍ന്ന് നടത്തിയ 2018ലെ കേരള മൈഗ്രേഷന്‍ സര്‍വേ, കേരളത്തിലെ ഓരോ അഞ്ചാമത്തെ കുടുംബത്തിലും ഒരാള്‍ക്ക് കുടിയേറ്റ പൗരനുണ്ടെന്ന് വെളിപ്പെടുത്തുന്നു.കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനായ കെ.പി.കണ്ണന്റെ ഒരു പഠനം വെളിപ്പെടുത്തുന്നത് കേരളത്തില്‍ പ്രതിവര്‍ഷം ലഭിക്കുന്ന പണമയയ്ക്കല്‍ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (എന്‍എസ്ഡിപി) ഏകദേശം 13.33 ശതമാനമാണ് എന്നാണ്.
എന്നിരുന്നാലും, കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന്, സംസ്ഥാനത്തേക്കുള്ള, പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ നിന്നുള്ള പണമയയ്ക്കല്‍ കാര്യമായി ബാധിച്ചു. ‘2020 ജനുവരിക്ക് ശേഷം ലഭിച്ച തുക കുറഞ്ഞുവെന്ന് ഏകദേശം 49 ശതമാനം കുടുംബങ്ങളും പ്രസ്താവിച്ചു. പണം ലഭിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്ത കുടുംബങ്ങളില്‍ വരുമാനം പ്രതിമാസം ശരാശരി 267 ഡോളര്‍ കുറഞ്ഞു, കൊവിഡ്19, കേരളത്തില്‍ നിന്നുള്ള കുടിയേറ്റം എന്നിവ സംബന്ധിച്ച ലോകബാങ്ക് പഠനം വെളിപ്പെടുത്തുന്നു.