
ന്യൂഡൽഹി: ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ മാര്‍ച്ചില്‍ 9.20 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണം ആവശ്യകത കുറഞ്ഞതാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഫെബ്രുവരിയില്‍ 12.92 ലക്ഷം ടണ്ണായിരുന്ന ഇറക്കുമതി മാര്‍ച്ചില്‍ 11.73 ലക്ഷം ടണ്ണായി കുറഞ്ഞുവെന്ന് സോള്‍വെന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര വിപണിയില്‍ കടുക് വിളവെടുപ്പ് സജീവമായത് വിദേശ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തിലുണ്ടായ 7.2 ശതമാനത്തിലധികം ഇടിവ് ഇറക്കുമതിക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ പാം ഓയില്‍ വില ടണ്ണിന് 75 ഡോളര്‍ വരെയും, സോയാബീന്‍-സൂര്യകാന്തി എണ്ണകള്‍ക്ക് 200 ഡോളര്‍ വരെയും വര്‍ദ്ധിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ചരക്കുനീക്കത്തിനുള്ള ചെലവ് വര്‍ദ്ധിച്ചതും റഷ്യ-ഉക്രെയ്ന്‍ യുദ്ധം സൂര്യകാന്തി എണ്ണയുടെ വരവിനെ ബാധിച്ചതും വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കുന്നു. ഇതോടെ പുതിയ ഓര്‍ഡറുകള്‍ നല്‍കുന്നതില്‍ ഇന്ത്യന്‍ റിഫൈനറികള്‍ ജാഗ്രത പാലിക്കുകയാണ്.
പാം ഓയില്‍ ഇറക്കുമതിയില്‍ വലിയ വര്‍ദ്ധന
ഭക്ഷ്യ എണ്ണയുടെ മൊത്തം ഇറക്കുമതി മാര്‍ച്ചില്‍ കുറഞ്ഞെങ്കിലും നവംബര്‍ മുതൽ മാര്‍ച്ച് വരെയുള്ള ആദ്യ അഞ്ച് മാസങ്ങളില്‍ പാം ഓയില്‍ ഇറക്കുമതിയില്‍ വലിയ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 24.22 ലക്ഷം ടണ്ണായിരുന്ന പാം ഓയില്‍ ഇറക്കുമതി ഇത്തവണ 34.49 ലക്ഷം ടണ്ണായാണ് ഉയര്‍ന്നത്.
പാം ഓയിലിനായി ഇന്‍ഡോനേഷ്യയെയും മലേഷ്യയെയും ഇന്ത്യ ഇപ്പോഴും വലിയ തോതില്‍ ആശ്രയിക്കുന്നു. എന്നാല്‍, ശുദ്ധീകരിച്ച എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയുകയും അസംസ്‌കൃത എണ്ണയുടെ വിഹിതം 97 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തത് ആഭ്യന്തര എണ്ണ ശുദ്ധീകരണ മേഖലയ്ക്ക് കരുത്ത് പകരുന്നുണ്ട്.
ആഗോളതലത്തിലെ യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഇന്ത്യയുടെ ഭക്ഷ്യ എണ്ണ സുരക്ഷയെ ബാധിക്കുമെന്ന് എസ്ഇഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി.വി. മേത്ത മുന്നറിയിപ്പ് നല്‍കി. തെക്കുകിഴക്കന്‍ ഏഷ്യയിലെ നയമാറ്റങ്ങളും യൂറോപ്പിലെ സംഘര്‍ഷങ്ങളും ഇന്ത്യയിലെ എണ്ണവിലയെ നേരിട്ട് ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.






