
കൊളംബോ: ശ്രീലങ്കയിലെ തുറമുഖവും കപ്പൽശാലയും ‘പിടിച്ചെടുത്ത്’ ഇന്ത്യൻ മഹാസമുദ്രത്തിൽ മേൽക്കൈ നേടാനും ഇന്ത്യയെ സമ്മർദത്തിലാക്കാനുമുള്ള ചൈനയുടെ നീക്കത്തിന് ഒന്നിച്ചുനിന്ന് തടയിട്ട് ഇന്ത്യയും ലങ്കയും.
ചൈനയെ മറികടന്ന് കൊളംബോയിലെ കപ്പൽശാലയുടെ നിയന്ത്രണം ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ മാസഗോൺ ഡോക്ക് സ്വന്തമാക്കി. 250 കോടി രൂപയ്ക്ക് കൊളംബോ ഡോക് യാർഡ് പിഎൽസിയുടെ (സിഡിപിഎൽസി) 51% ഓഹരി പങ്കാളിത്തമാണ് മാസഗോൺ നേടിയത്.
കപ്പൽ നിർമാണ മേഖലയിൽ ഇന്ത്യയുടെ ആദ്യ രാജ്യാന്തര ഏറ്റെടുക്കലാണിത്. രാജ്യത്തിന് പുറത്തേക്ക് ഇന്ത്യയുടെ കപ്പൽ നിർമാണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായുമാണ് നീക്കം. രാജ്യാന്തര കപ്പൽ ചാലിന് അടുത്തുള്ള കൊളംബോയുടെ തന്ത്രപരമായ സ്ഥാനവും ഇതിലൂടെ ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിയും.
ജപ്പാനിലെ ഒനോമിച്ചി ഡോക്‍യാർഡിനായിരുന്നു സിഡിപിഎൽസിയുടെ നിയന്ത്രണം. ഇത് 2024 നവംബറിൽ അവസാനിച്ചു. തുടർന്നാണ് ശ്രീലങ്ക സിഡിപിഎൽസി ഓഹരികൾ വിൽപനയ്ക്ക് വച്ചത്. 40ഓളം കമ്പനികൾ ഏറ്റെടുക്കാൻ തയാറായി രംഗത്തുണ്ടായിരുന്നു. സിഡിപിഎൽസി ഡയറക്ടർ ബോർഡ് മാസഗോൺ ഡോക്കിനെയാണ് തിരഞ്ഞെടുത്തത്.
സാമ്പത്തിക സ്ഥിതി, സാങ്കേതിക പരിജ്ഞാനം, മുൻകാല പരിചയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്.
കൊളംബോ തുറമുഖത്തിന് സമീപമുള്ള കപ്പൽ നിർമാണ കേന്ദ്രം 1974ലാണ് സ്ഥാപിക്കുന്നത്. ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പൽപ്പാതയ്ക്ക് സമീപത്താണിത്. നിയന്ത്രണാധികാരം മാസഗോണിന് ലഭിച്ചതോടെ കപ്പൽ നിർമാണ മേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.






