
പശ്ചിമേഷ്യന്‍ മേഖലകളിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ ഇതുവരെ ഏകദേശം 8,43,000 യാത്രക്കാര്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയതായി വിദേശകാര്യ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി (ഗള്‍ഫ്) അസീം ആര്‍. മഹാജന്‍ അറിയിച്ചു. വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ വഴി ഏകോപിപ്പിച്ചാണ് ഇവരെ സുരക്ഷിതമായി എത്തിച്ചത്.
ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലകളില്‍ വ്യോമപാത നിയന്ത്രണങ്ങളും വിമാന സര്‍വീസുകളിലെ തടസങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍, അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും യാത്ര സുഗമമാക്കാനും വിപുലമായ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രാദേശികമായ തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യന്‍ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നതിന് പല ഗള്‍ഫ് രാജ്യങ്ങളിലും പരിമിതമായ തോതില്‍ വാണിജ്യ വിമാനങ്ങളും ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയും യുഎഇയും തമ്മില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തരം സര്‍വീസുകള്‍ തുടരുന്നു.
ബാധിക്കപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ വഴി പൗരന്മാരെ സഹായിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് വിവരങ്ങള്‍ കൈമാറുന്നതായും അദ്ദേഹം വ്യക്തമാക്കി.
സര്‍വീസുകള്‍ ഇങ്ങനെ
യുഎഇയില്‍ നിന്ന് മാത്രം ഒരു ദിവസം ഏകദേശം 95 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ തുടരുന്നു.
ഖത്തര്‍ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലേക്ക് പ്രതിദിനം 8 മുതല്‍ 10 വരെ സര്‍വീസുകള്‍ നടത്തുന്നു. കുവൈത്ത് വ്യോമപാത അടച്ചിട്ടിരിക്കുന്നതിനാല്‍ സൗദി അറേബ്യയിലെ ദമാം വഴി വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ഹ്റൈന്‍ വ്യോമപാത തുറന്നിട്ടുണ്ട്. ഗള്‍ഫ് എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
ഇറാനിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് 2180 ഇന്ത്യക്കാരെ അര്‍മേനിയ, അസര്‍ബൈജാന്‍ വഴി ഇന്ത്യയിലേക്ക് എത്തിച്ചു. ഇതില്‍ 981 വിദ്യാര്‍ത്ഥികളും 657 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നു.
ഇസ്രായേല്‍ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളുണ്ട്. ജോര്‍ജിയ, ഈജിപ്ത് എന്നിവ വഴി ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുന്നു. ഇറാഖില്‍ നിന്നുള്ളവര്‍ ജോര്‍ദാന്‍, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് മടങ്ങുന്നു.
സാഹചര്യങ്ങള്‍ കേന്ദ്ര മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശത്തുള്ള ഇന്ത്യന്‍ കമ്പനികളുമായും അസോസിയേഷനുകളുമായും ചേര്‍ന്ന് യഥാസമയം വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.






