വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത് ആറു ലക്ഷത്തോളം കണ്ടെയ്നറുകൾഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിപ്പ്ആഗോള നിക്ഷേപക സംഗമം: 1,211 കോടിയുടെ നാല് പദ്ധതികൾക്ക് തുടക്കമായിഇന്ത്യയിൽ ആഭ്യന്തര വിമാന യാത്രക്കാർ കൂടുന്നുഇന്ത്യന്‍ റീട്ടെയില്‍ മേഖല വളര്‍ച്ചയുടെ പാതയില്‍

കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ലാഭത്തിൽ 77% കുതിപ്പ്

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 174.23 കോടി രൂപയുടെ ലാഭം (net profit) നേടി.

മുൻവർഷത്തെ (2023-24) സമാനപാദത്തിലെ 98.65 കോടി രൂപയേക്കാൾ 76.6 ശതമാനം അധികമാണിത്.

പ്രവർത്തന വരുമാനം (revenue from operations) 475.86 കോടി രൂപയിൽ നിന്ന് 62 ശതമാനം കുതിച്ച് 771.47 കോടി രൂപയിലെത്തി.

നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (EBITDA) 125.29 ശതമാനമാണ് വർ‌ധിച്ചത്. ഇത് 78.7 കോടി രൂപയിൽ നിന്ന് 177.3 കോടി രൂപയായി. എബിറ്റ്ഡ മാർജിൻ 16.5 ശതമാനത്തിൽ നിന്ന് 23 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.

പ്രവർത്തനക്ഷമതയുടെ അളവുകോലുകളിലൊന്നായ പ്രവർത്തന മാർജിൻ (operating margin) 31 ശതമാനത്തിൽ മാറ്റമില്ലാതെ നിന്നു. ലാഭ മാർജിൻ (net profit margin) 21 ശതമാനത്തിൽ നിന്ന് 23 ശതമാനത്തിലേക്കും ഉയർന്നു.

ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോൾ കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന്റെ ലാഭം 258.8 കോടി രൂപയിൽ നിന്ന് 32.7 ശതമാനം കുറയുകയാണുണ്ടായത്. ഓപ്പറേറ്റിങ് മാർജിൻ പക്ഷേ 27 ശതമാനത്തിൽ നിന്നാണ് 31 ശതമാനമായത്. ലാഭ മാർജിനാകട്ടെ 20 ശതമാനത്തിൽ നിന്ന് 23 ശതമാനത്തിലുമെത്തി.

60,179 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‍യാർഡ്. മുത്തൂറ്റ് ഫിനാൻസ് (73,923 കോടി രൂപ), ഫാക്ട് (61,860 കോടി രൂപ) എന്നിവയ്ക്ക് പിന്നിലായി കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ വലിയ ലിസ്റ്റഡ് കമ്പനിയുമാണ്.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ഏകദേശം 22,000 കോടി രൂപയുടെ കപ്പൽ നിർമാണ, അറ്റകുറ്റപ്പണി ഓർഡറുകൾ കൊച്ചി കപ്പൽ‌ശാലയുടെ കൈവശമുണ്ട്.

X
Top