
ഇറാനിലെ യുദ്ധം മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സം ഔഷധ വിപണിയെ ബാധിച്ചു. ഔഷധ നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും (APIs) സോൾവെന്റുകളുടെയും വിലയിലുണ്ടായ വർധന കണക്കിലെടുത്ത് മരുന്നുകളുടെ വില 15 ശതമാനംവരെ കൂട്ടാനാണ് നിർദേശം. വിതരണ തടസ്സം ഒഴിവാക്കാൻ കോവിഡ് കാലഘട്ടത്തിന് സമാനമായ ഇടപെടലുകൾക്കാണ് സർക്കാർ ശ്രമം നടത്തുന്നത്.
അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം
ഭൗമരാഷ്ട്രീയ സംഘർഷം ഔഷധ നിർമാണ മേഖലയിലെ പ്രധാന ഘടകങ്ങളുടെ വില വർധിക്കാൻ കാരണമായി. രണ്ട് മാസത്തിനിടെ പല രാസവസ്തുക്കളുടെയും വില ഇരട്ടിയായിട്ടുണ്ട്.
ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ അസംസ്‌കൃത വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ വിലയിൽ 30% മുതൽ 100% വരെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് പ്രധാനമായും ചെറുകിട ഫാർമ കമ്പനികളെയും കരാർ നിർമാണ സ്ഥാപനങ്ങളെയും (CDMOs) ബാധിച്ചു.
വിലക്കയറ്റം മൂലം പല എപിഐ (API) നിർമാണ യൂണിറ്റുകളും പ്രവർത്തനം നിർത്തി.
വില വർധന ഇപ്രകാരം
തിരഞ്ഞെടുത്ത ജീവൻരക്ഷാ മരുന്നുകളുടെ വിലയിൽ 10-15% വർധന വരുത്താൻ വ്യവസായ മേഖല ആവശ്യപ്പെട്ടിരുന്നു.
വില വർധന 3-4 മാസത്തേക്ക് മാത്രമുള്ള താതത്ക്കാലിക നടപടിയാണ്. അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരത കൈവരിച്ചാൽ പഴയ വിലയാകും ഈടാക്കുക.






