ആമസോൺ, ആപ്പിൾ കമ്പനികൾ ട്വിറ്ററിൽ പരസ്യം തുടർന്നും നൽകാൻ തീരുമാനിച്ചു. ആപ്പിൾ, ട്വിറ്ററിലെ മുഴുവൻ പരസ്യ സംബന്ധമായ ആക്ടിവിറ്റികളും തുടരുമെന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്ക് വ്യക്തമാക്കി.
ഇതിനിടെ ആമസോൺ, ട്വിറ്ററിലെ ഒരു വർഷത്തെ പരസ്യങ്ങൾക്കായി 100 മില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നു. മടങ്ങിവരുന്ന പരസ്യദാതാക്കൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽാകുമെന്ന് ട്വിറ്റർ ഇ-മെയിലിലൂടെ അറിയിച്ചതിനു ശേഷമാണ് ഇത്.
ആമസോൺ, ട്വിറ്ററിൽ പരസ്യങ്ങൾ നൽകുന്നത് പൂർണമായും നിർത്തി വെച്ചിട്ടില്ലെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ആപ്പിൾ സിഇഒ ടിം കുക്കിനെ, ട്വിറ്റർ സിഇഒ ഇലോൺ മസ്ക് ആപ്പിളിന്റെ ആസ്ഥാനത്ത് സന്ദർശിച്ചത് അടുത്തിടെയായിരുന്നു. ട്വിറ്ററിലേക്ക് മടങ്ങി വന്ന പരസ്യദാതാക്കൾക്ക് നന്ദി അറിയിക്കുന്നതായി ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.
ആപ്പിളും, ഇലോൺ മസ്കും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന കരാറിന്റെ ഒരു ഭാഗം മാത്രമാണ് പരസ്യങ്ങൾ. ട്വിറ്റർ സബ്സ്ക്രിപ്ഷൻസിന്റെ 30% നികുതിയുമായി ബന്ധപ്പെട്ട കരാറാണിത്.
കഴിഞ്ഞ ആഴ്ച ആപ്പിൾ കമ്പനിയുമായി ബന്ധപ്പെട്ട് ചില വിവാദ പരാമർശങ്ങൾ ഇലോൺ മസ്ക് നടത്തിയിരുന്നു. ആപ്പ് സ്റ്റോറിൽ ട്വിറ്ററിന് 30% നികുതി ഈടാക്കുന്നതാണ് മസ്കിനെ ചൊടിപ്പിച്ചത്.
ഇതിനെതിരെ യുദ്ധം ചെയ്യാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു. ഇതിനിടെയാണ് പരസ്യം വഴി വരുമാനം ലഭിക്കുന്ന നിലവിലെ നടപടികൾ.
നികുതി നൽകുന്നതിലൂടെ വരുന്ന നഷ്ടം നികത്താൻ ഇതിലൂടെ ഒരു പരിധി വരെ സാധിക്കുമെന്നാണ് കരുതുന്നത്.
വലിയ വിവാദങ്ങൾക്കു ശേഷമാണ് ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്ത ഉടൻ തന്നെ അദ്ദേഹം ട്വിറ്റർ സിഇഒ യെ അടക്കം പുറത്താക്കിയിരുന്നു. കൂടാതെ നിരവധി തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്തു.
ട്വിറ്ററിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം വാർത്തകളിൽ സ്ഥാനം പിടിച്ചു. ട്വിറ്ററിന്റെ ഉള്ളടക്കം ജനാധിപത്യപരമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
2022 ഏപ്രിൽ 4നാണ് ട്വിറ്ററിൽ തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്ന് മസ്ക് വെളിപ്പെടുത്തിയത്. 44 ബില്യൺ യുഎസ് ഡോളറിനാണ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്ക്, ട്വിറ്റർ ഏറ്റെടുത്തത്.