കൊച്ചി: കൊച്ചി സര്‍വകലാശാലയില്‍ കേരളത്തിലെ ഉന്നവിദ്യാഭ്യാസ രംഗത്തെ വ്യവസായ- അക്കാദമിക ഗവേഷണ സഹകരണത്തില്‍ ലോകോത്തര ഗവേഷണ കേന്ദ്രമുയരുന്നു. കുസാറ്റും സിന്തൈറ്റ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികവിദ്യ, സംരംഭങ്ങള്‍ എന്നിവയ്ക്കായി ആഗോളമികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം 21ന് ഒപ്പുവയ്ക്കും. രാജ്യത്തെ സര്‍വകലാശാലകളില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് കുസാറ്റ് അധികൃതരും സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെറ്റബോളിക് എന്‍ജിനിയറിങ്, സിന്തറ്റിക് ബയോളജി, ബയോ മാനുഫാക്ചറിങ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം പ്രവർത്തിക്കുക.
സിന്തൈറ്റ് സ്ഥാപകന്‍ പരേതനായ സി വി ജേക്കബ്ബിന്റെ പേരാണ് കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. സിവി ജേക്കബ്ബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബും കുസാറ്റ് രജിസ്ട്രാര്‍ ഡോ. വി മീരയും ധാരണപത്രത്തില്‍ ഒപ്പുവയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും.
വ്യവസായമന്ത്രി പി രാജീവ് ചടങ്ങില്‍ അധ്യക്ഷനാകും.
കേന്ദ്രം സ്ഥാപിക്കുന്നതിനായി സിന്തൈറ്റ് കുസാറ്റിന് ആദ്യഘട്ടത്തില്‍ 20 കോടി രൂപ നല്‍കും.
ധാരണപത്രം ഒപ്പിടുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സിന്തറ്റിക് ബയോളജി ആന്‍ഡ് ബയോ മാനുഫാക്ചറിങ്’ എന്ന വിഷയത്തിലുള്ള ദ്വിദിന സെമിനാര്‍ കൊച്ചി സർവകലാശാലയിൽ നടന്നു വരികയാണ്. ‘ഇന്‍സ്റ്റിറ്റ്യൂഷന്‍ ബില്‍ഡിങ്ങിലെ ഇന്‍സൈറ്റുകള്‍’ എന്ന വിഷയത്തില്‍ രണ്ടുദിവസവും പ്ലീനറി ശില്‍പ്പശാല നടത്തും.
കുസാറ്റില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ സുസ്ഥിര ഉല്‍പ്പാദനത്തിന്റെ സാധ്യതകള്‍ സിഎസ്ബി വിപുലീകരിക്കും. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെഎന്‍ മധുസൂദനന്‍, സിന്തൈറ്റ് എംഡി ഡോ. വിജു ജേക്കബ്, ഡോ. സാം തോമസ്, ഡോ. ജയേഷ് പുതുമന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.