
തിരുവനന്തപുരം: വാഹന കൈമാറ്റത്തിന് ആധാർ അധിഷ്ഠിത ഇ-സൈനിലേക്ക് കേന്ദ്രസർക്കാർ മാറിയെങ്കിലും അപേക്ഷകരുടെ ഒപ്പ് ഇല്ലെന്ന പേരിൽ ഫയൽ മടക്കി എം.വി.ഡി ഉദ്യോഗസ്ഥർ. ഓഫീസിലേക്ക് അപേക്ഷകർ എത്തേണ്ടതില്ലാത്ത ഫേസ് ലെസ് രീതിയിലേക്ക് മാറുന്നതിന് മുന്നോടിയായിട്ടാണ് ഇ-സൈൻ സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കിയത്.
വാഹന വിൽപനയ്ക്ക് ഫോം 29, 30 എന്നിവയിൽ വിൽക്കുന്നയാളും വാങ്ങുന്ന വ്യക്തിയും ഒപ്പിട്ട് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചാലും പ്രിന്റ് ഓഫീസിൽ എത്തക്കേണ്ട സ്ഥിതിയാണ് കേരളത്തിലുണ്ടായിരുന്നത്. പുറമെ ഫോമുകൾ പ്രിന്റ് ചെയ്ത് ഒപ്പിട്ട് അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നു.
ഇതിന് പകരം അപേക്ഷകരുടെ ആധാർ ബന്ധിത മൊബൈൽ ഫോണിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് അപേക്ഷ പൂർത്തീകരിക്കുന്ന വിധത്തിൽ ഉപരിതല ഗതാഗത മന്ത്രാലയം മാറ്റംവരുത്തി. ഫോം അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ഇപ്പോൾ സോഫ്റ്റ്‌വെയറിലില്ല.
സുരക്ഷ ഉറപ്പിക്കുന്നത് ഇ-സൈൻ വഴിയാണ്. എന്നിട്ടും ഒപ്പിട്ട ഫോം അപ്‌ലോഡ് ചെയ്തിട്ടില്ലെന്ന പേരിൽ അപേക്ഷകൾ വ്യാപകമായി നിരസിക്കുന്നുണ്ട്. സോഫ്റ്റ്‌വെയറിൽ മാറ്റം വന്നെങ്കിലും അതിന് അനുസരിച്ച് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സ്വന്തമായി അപേക്ഷ നൽകുന്നതിൽ നിന്നും ഭൂരിഭാഗത്തെയും പേരെയും പിന്തിരിപ്പിച്ചിരുന്നത് ഫോം അപ്‌ലോഡിങ് സംവിധാനമായിരുന്നു. സാങ്കേതിക തകരാറുകൾ പതിവായിരുന്നു. ചില ബ്രൗസറുകളിൽ പ്രവർത്തിച്ചിരുന്നില്ല.
ഈ അനിശ്ചിതത്വമാണ് ഇടനിലക്കാർ മുതലെടുത്തത്. ഈ സംവിധാനം ഒഴിവാകുന്നതോടെ വാഹന കൈമാറ്റം കൂടുതൽ ലളിതമാകും. 21 മുതൽ പൂർണമായും ഓൺലൈനിലേക്ക് മാറാൻ തീരുമാനിച്ചിരിക്കെയാണ് അപേക്ഷകരെ ഒപ്പിന്റെ പേരിൽ വലയ്ക്കുന്നത്.






