
കൊച്ചി: നാളികേര ഉൽപാദനത്തിലും കൃഷിയിലും വളർച്ച മുരടിച്ചു നിൽക്കുമ്പോഴും രാജ്യത്തെ നാളികേര ഉൽപന്ന കയറ്റുമതിയിൽ കുതിച്ചുചാട്ടം. 2024–25 വർഷം 4349 കോടി രൂപയ്ക്കുള്ള ഉൽപന്നങ്ങൾ കയറ്റി അയച്ച സ്ഥാനത്തു കഴിഞ്ഞ വർഷം 7038 കോടി രൂപയ്ക്കുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ കഴിഞ്ഞു. 62% വർധന.
നാളികേര ഉൽപന്നം കൂടിയായ കയറിന്റെ കയറ്റുമതി മൂല്യം കൂടി കണക്കാക്കിയാൽ കയറ്റുമതി കഴിഞ്ഞ വർഷം 13652 കോടി രൂപയുടേതാണ്. മുൻവർഷം ഇത് 8692 കോടിയുടേതായിരുന്നു. 2024–25 വർഷത്തിൽ രാജ്യത്താകെ 2300 കോടി നാളികേരം ഉൽപാദിപ്പിച്ചത് കഴിഞ്ഞവർഷം 2200 കോടിയായി കുറഞ്ഞെങ്കിലും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഉൽപാദനത്തിൽ നേരിയ വർധനയുണ്ട്.
4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടേതാണ് ആകെ ഉൽപാദനത്തിന്റെ 90 ശതമാനവും. എന്നാൽ, ഗുജറാത്തിൽ നാളികേരക്കൃഷി വൻതോതിൽ വർധിക്കുന്നുണ്ടെന്നു നാളികേര വികസന ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ 523.8 കോടിയാണു കഴിഞ്ഞ വർഷത്തെ നാളികേര ഉൽപാദനം.
നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതിയുടെ 67% ആക്ടിവേറ്റഡ് കാർബൺ ആണ്. പുതുതായി ഒപ്പുവച്ച വ്യാപാരക്കരാറിലൂടെ യുഎഇ, ഒമാൻ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ നാളികേര ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താൻ കഴിഞ്ഞതാണു കയറ്റുമതി വർധനയ്ക്കു കാരണം.






