മെൽബണ്‍: പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് ട്വന്റി20 ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സ് അർധ സെഞ്ചറിയുമായി പൊരുതിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് വിജയ റൺസ് കുറിച്ചത്.
സ്കോർ പാക്കിസ്ഥാൻ– എട്ട് വിക്കറ്റ് നഷ്ടത്തിൽ 137, ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 138 (19). ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ രണ്ടാം കിരീടമാണിത്. 2010ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിനു തോൽപിച്ചാണ് ഇംഗ്ലണ്ട് ആദ്യമായി ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ഫൈനലിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി പ്രതിരോധത്തിലാക്കിയ പാക്ക് ബോളർക്ക് ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ് കൊണ്ടാണ് ഇംഗ്ലണ്ട് മറുപടിയൊരുക്കിയത്.
49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ (17 പന്തിൽ 26), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിവരും ഇംഗ്ലണ്ടിനായി ഫൈനലിൽ തിളങ്ങി.
അലക്സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒൻപതു പന്തിൽ പത്ത്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇംഗ്ലിഷ് ബാറ്റർമാരുടെ പ്രകടനങ്ങൾ. രണ്ടു പന്തിൽ ഒരു റണ്ണെടുത്ത ലിയാം ലിവിങ്സ്റ്റൻ പുറത്താകാതെ നിന്നു.
ജയത്തോടെ ഏകദിന, ട്വന്റി20 കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 2019ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്.