
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ‘കുട്ടി’ മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) മത്സരങ്ങളെ ജിഎസ്ടി കൗൺസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 40% നികുതി സ്ലാബിൽ.
സിഗരറ്റും പുകയിലും ചൂതുകളിയും കാസിനോയും പോലെ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട ഉൽപന്ന/സേവനങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ ഐപിഎലിനെ ഉൾപ്പെടുത്തിയത് ശരിയായില്ലെന്നും ഇത് രാജ്യത്തെ കായികമേളകളുടെ പ്രതിച്ഛായയെയും വളർച്ചയെയും ബാധിക്കുമെന്നും ഐപിഎൽ ടീമുകൾ ചൂണ്ടിക്കാട്ടി.
ഐപിഎലിനെ കായികമേളയായി കാണമെന്നും 18 ശതമാനം സ്ലാബിലേക്ക് താഴ്ത്തണമെന്നും കേന്ദ്ര ധനമന്ത്രാലയത്തോട് ടീമുകൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ ജിഎസ്ടിയിലെ 28% സ്ലാബിലായിരുന്നു ഐപിഎൽ ടിക്കറ്റുകൾ. കഴിഞ്ഞവർഷം ജിഎസ്ടി 2.0 പരിഷ്കാരം വന്നപ്പോഴാണ് 40% സ്ലാബിലേക്ക് മാറിയത്.
സ്ലാബ് മാറ്റണമെന്ന ആവശ്യം ജിഎസ്ടി കൗൺസിൽ പരിഗണിച്ചാൽ ടിക്കറ്റ് നിരക്ക് കുത്തനെ കുറയും. ഇത് കൂടുതൽ പേരെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കും. ആഗോളതലത്തിൽ കായികരംഗത്ത് മത്സരക്ഷമത മെച്ചപ്പെടുത്താനും നികുതി കുറയേണ്ടത് അനിവാര്യമാണെന്ന് ടീമുകൾ ചൂണ്ടിക്കാട്ടുന്നു.
സൗദി അറേബ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ കായിക രംഗത്ത് മുന്നേറാനുള്ള പരിശ്രമത്തിലാണ്. ഈ സാഹചര്യക്കിൽ ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്നത് വളർച്ചയെയും മത്സരക്ഷമതയെയും ബാധിക്കും.
നിലവിൽ ഇന്ത്യയിൽ പ്രൊഫഷനൽ നാടകം, നൃത്തം, എക്സിബിഷനുകൾ, സർക്കസ്, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി. ഇതേ പരിഗണന ഐപിഎൽ മത്സരങ്ങൾക്കും വേണമെന്നാണ് ടീമുകൾ ആവശ്യപ്പെടുന്നത്.






