
ന്യൂഡൽഹി: ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന മേഖലയിൽ യാത്രാക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 1.38 കോടിയിലധികം യാത്രക്കാർ മാത്രമാണ് ഈ മാസം വിമാനങ്ങളിൽ യാത്ര ചെയ്തത്. ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ആണ് കണക്കുകൾ പുറത്തുവിട്ടത്.
മാർച്ചിലെ 1.44 കോടി യാത്രക്കാരുമായി താരതമ്യപ്പെടുത്തുന്പോൾ 4.2 ശതമാനത്തിന്‍റെ കുറവാണുണ്ടായത്. കഴിഞ്ഞ വർഷം ഏപ്രിലിൽ യാത്ര ചെയ്ത 1.43 കോടി യാത്രക്കാരെ അപേക്ഷിച്ച 3.47 ശതമാനത്തിന്‍റെ താഴ്ചയാണുണ്ടായത്.
യാത്രാ ആവശ്യകതയിലുണ്ടായ കുറവ്, ഉയർന്ന ഇന്ധനവില, പ്രവർത്തനക്ഷമത നിലനിർത്തുന്നതിനായി സർവീസുകളിൽ വരുത്തിയ മാറ്റങ്ങൾ തുടങ്ങിയ നിരവധി വെല്ലുവിളികളെ വിമാനക്കന്പനികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ മന്ദഗതി ഉണ്ടായത്.
പൊതുവായ ഇടിവ് നിലനിൽക്കുന്പോഴും, ആഭ്യന്തര വിപണിയിൽ തങ്ങളുടെ മേധാവിത്വം ശക്തമാക്കാൻ ഇൻഡിഗോയ്ക്ക് സാധിച്ചു. കന്പനിയുടെ വിപണി വിഹിതം മാർച്ചിലെ 63.3 ശതമാനത്തിൽ നിന്നും ഏപ്രിലിൽ 65 ശതമാനമായി ഉയർന്നു.
ഇതേ കാലയളവിൽ എയർ ഇന്ത്യ ഗ്രൂപ്പിന്‍റെ വിപണി വിഹിതം 26.2 ശതമാനത്തിൽ നിന്ന് 24.7 ശതമാനമായി കുറഞ്ഞു. അകാശ എയർ തങ്ങളുടെ വിപണി വിഹിതം 5.8 ശതമാനമായി നേരിയ തോതിൽ മെച്ചപ്പെടുത്തിയപ്പോൾ, സ്പൈസ് ജെറ്റിന്‍റെ വിഹിതം 3.4 ശതമാനം താഴ്ന്നു.






