
- ജോലി പോയവരും ശമ്പളം കുറഞ്ഞവരും നിരവധി
ദുബായ്: ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ ഇറാൻ യുദ്ധം മാസങ്ങൾ കഴിഞ്ഞും നീണ്ടുനിൽക്കുന്നതോടെ യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലേക്ക്. പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയ സംഘർ നീളുന്നത് ജോലി നഷ്ടപ്പെടുന്നതിനും ശമ്പളം വലിയ തോതില്‍ വെട്ടിക്കുറയ്ക്കലിനും വഴിവെച്ചു. പ്രത്യേകിച്ചും ട്രാവൽ, ടൂറിസം, ലോജിസ്റ്റിക്സ് മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.
യുദ്ധം മൂലം ബിസിനസ് മന്ദഗതിയിലായതോടെയാണ് പല പ്രമുഖ കമ്പനികളും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും നിർബന്ധിതരായിക്കുന്നത്. ദുബായിൽ ട്രാവൽ കൺസൾട്ടന്റായി ജോലി ചെയ്തിരുന്ന മലയാളികള്‍ ഉൾപ്പെടെയുള്ള നിരവധി പേർക്കാണ് ഏപ്രിലിൽ ജോലി നഷ്ടമായത്. വിസ റദ്ദാക്കപ്പെട്ടതും സെറ്റിൽമെന്റ് തുക ലഭിക്കാൻ വൈകിയതും കാരണം നാട്ടിലേക്ക് പണം അയക്കാൻ കഴിയാതെ നിത്യച്ചെലവുകൾക്കും ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കും പോലും കഷ്ടപ്പെടുകയാണെന്ന് ഇവർ പറയുന്നു.
ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ചെയ്യുന്ന നിവേദിത എന്ന പെണ്‍കുട്ടിക്ക് മൂന്ന് മാസത്തേക്ക് 45 ശതമാനം ശമ്പളക്കുറവാണ് നേരിടേണ്ടി വന്നത്. തുടക്കക്കാർക്ക് മുൻപ് ലഭിച്ചിരുന്ന 4,000 ദിർഹം ശമ്പളം ഇപ്പോൾ 2,000 മുതൽ 3,000 ദിർഹമായി കുറഞ്ഞതായി അമിത രാജ്കുമാർ എന്ന യുവതിയും ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ഭദ്രതയുള്ള കമ്പനികളിലെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വിപണിയിലെ അനിശ്ചിതത്വം കടുത്ത മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
എന്നാൽ, ഈ പ്രതിസന്ധിക്ക് നടുവിലും ഐടി, എഐ (AI), ഡാറ്റാ സയൻസ് തുടങ്ങിയ ഡിജിറ്റൽ മേഖലകളിൽ പുതിയ അവസരങ്ങൾ നിലനിൽക്കുന്നുണ്ട്. കസ്റ്റമർ ഇന്റലിജൻസ്, ഓട്ടോമേഷൻ എന്നിവയിൽ കമ്പനികൾ നിക്ഷേപം തുടരുന്നുണ്ടെന്നും ബാങ്കിംഗ്, റീട്ടെയിൽ മേഖലകളിൽ ഡിജിറ്റൽ നൈപുധ്യമുള്ളവർക്ക് ഇപ്പോഴും ഡിമാൻഡുണ്ടെന്നും ‘സിക്സ്ത് ഫാക്ടർ കൺസൾട്ടിങ്’ സിഇഒ ഹിമാൻഷു വസിഷ്ഠ വ്യക്തമാക്കുന്നു.






