
ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു.പി.ഐ വഴി തടസ്സമില്ലാതെ പണം നൽകാൻ സഹായിക്കുന്ന നൂതന സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി ‘യു.പി.ഐ ടാപ്പ് ആൻഡ് പേ’, എ.ഐ അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്‌ഫോമായ ‘മൈ യു.പി.ഐ’ എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളിൽ 89 ശതമാനവും യു.പി.ഐ വഴിയാണ് നടക്കുന്നത് എന്നതിനാൽ ഈ പുതിയ പ്രഖ്യാപനം ഉപയോക്താക്കൾക്ക് വലിയൊരു ആശ്വാസമാകും.
കോൺടാക്റ്റ്‌ലെസ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പ്രവർത്തിക്കുന്നതുപോലെ എൻ.എഫ്.സി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ‘യു.പി.ഐ ടാപ്പ് ആൻഡ് പേ’ പ്രവർത്തിക്കുന്നത്. എൻ.എഫ്.സി പിന്തുണയ്ക്കുന്ന സ്മാർട്ട്‌ഫോൺ അൺലോക്ക് ചെയ്ത്, പോസ് മെഷീനിൽ ടാപ്പ് ചെയ്താൽ ഉപയോക്താവിന്റെ മൊബൈൽ ഡാറ്റ ആവശ്യമില്ലാതെ തന്നെ ഇടപാട് പൂർത്തിയാക്കാൻ സാധിക്കും.
5,000 രൂപ വരെയുള്ള ചെറിയ തുകകളുടെ ഇടപാടുകൾക്ക് യു.പി.ഐ പിൻ നമ്പർ ടൈപ്പ് ചെയ്യേണ്ടതില്ലെങ്കിലും, അതിൽ കൂടുതലുള്ള തുകയ്ക്ക് പിൻ നിർബന്ധമാണ്. റുപേ ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ യു.പി.ഐ അക്കൗണ്ടുകൾ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.
ഇതിനോടൊപ്പം നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത എ.ഐ പിന്തുണയുള്ള ‘മൈ യു.പി.ഐ’ പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചിട്ടുണ്ട്.
അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നതായി സംശയം തോന്നിയാൽ പെട്ടെന്നുതന്നെ പണം നഷ്ടപ്പെടുന്നത് തടയാനും സ്വന്തം മൊബൈൽ നമ്പർ വഴിയുള്ള യു.പി.ഐ പേയ്‌മെന്റുകൾ തടസ്സപ്പെടുത്താനും ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.
സാങ്കേതിക വിദ്യ സാധാരണക്കാരുടെ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.






