
ഇന്ത്യയുടെ വ്യാപാര നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ആഗോള വിപണിയുമായി സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്ന നിരവധി നിയന്ത്രണങ്ങളുണ്ടെന്ന് ഇരുരാജ്യങ്ങളും ലോക വ്യാപാര സംഘടനയില്‍ ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന തീരുവകള്‍, ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍, സേവന-ഡിജിറ്റല്‍ വ്യാപാര മേഖലകളിലെ നിയന്ത്രണങ്ങള്‍ എന്നിവയുള്‍പ്പെടെ നീണ്ട പട്ടികയാണ് ഇരുകൂട്ടരും നിരത്തിയത്.
എന്താണ് WTO വ്യാപാര നയ അവലോകനം?
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വ്യാപാര നയ അവലോകനത്തിലാണ് ഇന്ത്യക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഒരു രാജ്യത്തിന്റെ വ്യാപാര നയങ്ങളെ മറ്റ് അംഗരാജ്യങ്ങള്‍ വിലയിരുത്തുന്നതാണ് ഈ പ്രക്രിയ.
WTO സെക്രട്ടേറിയറ്റും ബന്ധപ്പെട്ട രാജ്യവും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും മറ്റ് അംഗങ്ങള്‍ അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. ഈ ചര്‍ച്ചയിലാണ് ഇന്ത്യയുടെ നയങ്ങളിലെ പോരായ്മകള്‍ യുഎസും ഇയുവും ചൂണ്ടിക്കാട്ടിയത്.
യുഎസിന്റെ പ്രധാന ആക്ഷേപങ്ങള്‍
താരിഫ് ഗണ്യമായി കുറയ്ക്കണമെന്നും അന്യായമായ വ്യാപാര തടസ്സങ്ങള്‍ നീക്കം ചെയ്യണമെന്നും യുഎസ് ആവശ്യപ്പെട്ടു. ഐസിടി ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിയെ ബാധിക്കുന്ന ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കണം.
ഇ-പേയ്‌മെന്റ്, റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ് മേഖലകളിലെ നിയന്ത്രണങ്ങള്‍ വിദേശ കമ്പനികള്‍ക്ക് തുല്യ അവസരം നിഷേധിക്കുന്നുവെന്നും ഡാറ്റാ ലോക്കലൈസേഷന്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.
ഇയുവിന്റെ ആശങ്ക; ഇന്ത്യ ഒറ്റപ്പെടുന്നു
ഇന്ത്യയുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവുകള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തി. ഇത് ഇന്ത്യന്‍ വിപണിയെ ലോക സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെടുത്തുമെന്നും സാമ്പത്തിക പുരോഗതിയെ തിരിച്ചടിക്കുമെന്നും ഇയു മുന്നറിയിപ്പ് നല്‍കി.
പ്രവചനാതീതമായ കസ്റ്റംസ് നടപടിക്രമങ്ങളും സര്‍ക്കാര്‍ സംഭരണത്തിലെ നിയന്ത്രണങ്ങളും ആശങ്കയുണ്ടാക്കുന്നതായും ഇയു പറഞ്ഞു. എന്നാല്‍ നീതി ആയോഗിന്റെ റിപ്പോര്‍ട്ടിന് ശേഷം ഇന്ത്യ പരിഷ്‌കരണത്തിന് തുടക്കമിട്ടതിനെ ഇയു സ്വാഗതം ചെയ്തു.
ഇന്ത്യയുടെ മറുപടി
എന്നാല്‍ എല്ലാ നിയന്ത്രണങ്ങളും പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, ജൈവസുരക്ഷ എന്നിവ മുന്‍നിര്‍ത്തിയാണെന്ന് ഇന്ത്യ വിശദീകരിച്ചു. വഞ്ചനാപരമായ രീതികള്‍ തടയാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നിയന്ത്രണങ്ങള്‍.
സുതാര്യത ഉറപ്പാക്കാന്‍ സമയബന്ധിതമായ അറിയിപ്പുകളും അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചകളും തുടരുമെന്നും ഇന്ത്യ അറിയിച്ചു.






