രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

പുതിയ ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ട് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

കോടതികളിലും മറ്റ് നിയമ നടപടികളിലും ബാങ്ക് രേഖകള്‍ തെളിവായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ട്-2026 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

ഇതോടെ 135 വര്‍ഷത്തിലേറെയായി രാജ്യത്ത് നിലവിലുള്ള ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ആക്ട്, 1891 പിന്‍വലിക്കപ്പെടും. കൈയെഴുത്തിലുള്ള അക്കൗണ്ട് പുസ്തകങ്ങളുടെ കാലത്ത് രൂപീകരിച്ച നിയമത്തിനു പകരം ഡിജിറ്റല്‍, ഇലക്ട്രോണിക്, ക്ലൗഡ് അധിഷ്ഠിത ബാങ്ക് രേഖകള്‍ക്ക് അനുയോജ്യമായ പുതിയ നിയമമാണ് നിലവില്‍ വരുന്നത്.

സെപ്റ്റംബര്‍ 10ന് പുറത്തിറക്കിയ എസ്.ഒ. 5041(ഇ) വിജ്ഞാപനപ്രകാരം പുതിയ നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ആക്ട് നമ്പര്‍ 15 ഓഫ് 2026 എന്ന പേരിലുള്ള നിയമത്തിന് ഓഗസ്റ്റ് 13നാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. ഓഗസ്റ്റ് അഞ്ചിന് ലോക്സഭയും ഓഗസ്റ്റ് 10ന് രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു.

പുതിയ നിയമം എന്തുകൊണ്ട്?
1891ലെ നിയമം രൂപീകരിക്കപ്പെട്ടത് ബാങ്ക് ഇടപാടുകളെല്ലാം കൈയെഴുത്തിലുള്ള ലെഡ്ജറുകളിലും അക്കൗണ്ട് പുസ്തകങ്ങളിലുമായി രേഖപ്പെടുത്തിയിരുന്ന കാലത്താണ്. കമ്പ്യൂട്ടര്‍ രേഖകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനായി 2000ല്‍ നിയമം ഭേദഗതി ചെയ്തിരുന്നു.

എന്നാല്‍ കോര്‍ ബാങ്കിംഗ് സംവിധാനങ്ങള്‍, ക്ലൗഡ് സെര്‍വറുകള്‍, ഓഫ്സൈറ്റ് ഡേറ്റ സെന്ററുകള്‍, ബാക്കപ്പ് കേന്ദ്രങ്ങള്‍, ഡിസാസ്റ്റര്‍ റിക്കവറി സംവിധാനങ്ങള്‍ എന്നിവയെ ആശ്രയിക്കുന്ന ആധുനിക ബാങ്കിംഗ് മേഖലയുടെ ആവശ്യങ്ങള്‍ക്ക് പഴയ നിയമം പര്യാപ്തമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ നിയമം പൂര്‍ണമായും മാറ്റി പുതിയ നിയമം കൊണ്ടുവന്നത്.

പ്രധാന മാറ്റങ്ങള്‍
‘ബാങ്കേഴ്സ് ബുക്സ്’ എന്നതിന് വിപുലമായ നിര്‍വചനം
ലെഡ്ജറുകള്‍, ഡേ ബുക്കുകള്‍, ക്യാഷ് ബുക്കുകള്‍, അക്കൗണ്ട് ബുക്കുകള്‍ തുടങ്ങിയവയുടെ എഴുത്തുരൂപത്തിലുള്ളതും ഭൗതികവും ഇലക്ട്രോണിക്, ഡിജിറ്റല്‍, വെര്‍ച്വല്‍, ക്ലൗഡ് അധിഷ്ഠിതവുമായ എല്ലാ രേഖകളും ഇനി നിയമത്തിന്റെ പരിധിയില്‍ വരും. ബാക്കപ്പ്, ഡിസാസ്റ്റര്‍ റിക്കവറി കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന പകര്‍പ്പുകളും ഇതില്‍ ഉള്‍പ്പെടും.

ഡിജിറ്റല്‍ രേഖകളും കോടതിയില്‍ തെളിവാകും
ഒരു ബാങ്ക് രേഖ ഇലക്ട്രോണിക് അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപത്തിലാണെന്ന കാരണത്താല്‍ മാത്രം കോടതിയില്‍ തെളിവായി സ്വീകരിക്കുന്നത് നിഷേധിക്കാനാകില്ല. രേഖ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ വിശ്വാസ്യത, അംഗീകൃത പ്രവേശനം, സുരക്ഷാ സംവിധാനങ്ങള്‍, രേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന ഉറപ്പ് തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം.

സര്‍ട്ടിഫിക്കേഷന് രണ്ട് വ്യത്യസ്ത രീതികള്‍
ഭൗതിക രേഖകളുടെയും ഇലക്ട്രോണിക്-ഡിജിറ്റല്‍ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്ക് വ്യത്യസ്ത സര്‍ട്ടിഫിക്കേഷന്‍ മാതൃകകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവ യഥാക്രമം നിയമത്തിലെ ഒന്നും രണ്ടും ഷെഡ്യൂളുകള്‍ അനുസരിച്ചായിരിക്കണം.

ഓരോ സര്‍ട്ടിഫിക്കറ്റിലും തീയതി, സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പേര്, പദവി എന്നിവ രേഖപ്പെടുത്തണം. ബ്രാഞ്ച് മേധാവിയോ ഓഫീസ് മേധാവിയോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ നേരിട്ട് ഒപ്പിടുകയോ ഐ.ടി ആക്ട്, 2000 പ്രകാരമുള്ള ഡിജിറ്റല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഒപ്പ് ഉപയോഗിച്ച് സ്ഥിരീകരിക്കുകയോ വേണം.

നിയമനടപടികളുടെ പരിധി വിപുലീകരിച്ചു
കോടതി കേസുകള്‍ക്കു പുറമേ ആര്‍ബിട്രേഷന്‍, നിയമപ്രകാരം തെളിവുകള്‍ ശേഖരിക്കുന്നതിനായി നടത്തുന്ന അന്വേഷണം, പരിശോധന എന്നിവയും ഇനി ‘നിയമനടപടി’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും.

ബാങ്ക് ജീവനക്കാര്‍ക്കുള്ള സംരക്ഷണം തുടരും
ബാങ്ക് കക്ഷിയല്ലാത്ത കേസുകളില്‍ ബാങ്ക് രേഖകള്‍ നേരിട്ട് ഹാജരാക്കുന്നതിനോ മൊഴി നല്‍കുന്നതിനോ ബാങ്ക് ഉദ്യോഗസ്ഥരെ പൊതുവേ നിര്‍ബന്ധിക്കാനാകില്ലെന്ന സംരക്ഷണം പുതിയ നിയമത്തിലും തുടരും.

എന്നാല്‍ ഒരു രേഖയുടെ കൃത്യതയില്‍ സംശയമുണ്ടാകുക, ബാങ്കിന്റെ സാധാരണ രേഖാസൂക്ഷിപ്പ് തടസ്സപ്പെട്ടതായി കാണുക, രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ച മുന്‍ കോടതി ഉത്തരവ് ബാങ്ക് പാലിക്കാതിരിക്കുക തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ കോടതി ഈ സംരക്ഷണം മറികടന്ന് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെടാം.

വാണിജ്യ ബാങ്കുകള്‍ക്കു മാത്രമല്ല
ബാങ്കിംഗ് ബിസിനസ് നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്കുകളും മണി ഓര്‍ഡര്‍ ഓഫീസുകളും ഇതിന്റെ പരിധിയില്‍ വരും.

ബാങ്ക് ജീവനക്കാരെ എങ്ങനെ ബാധിക്കും?
പതിവ് ഇടപാടുകള്‍ തെളിയിക്കുന്നതിനായി യഥാര്‍ഥ ലെഡ്ജറുകള്‍ കോടതിയില്‍ എത്തിക്കുകയോ ബാങ്ക് ജീവനക്കാര്‍ നേരിട്ട് ഹാജരാകുകയോ ചെയ്യേണ്ട സാഹചര്യം പുതിയ നിയമത്തോടെ കുറയുമെന്നാണ് വിലയിരുത്തല്‍. കൃത്യമായി സാക്ഷ്യപ്പെടുത്തിയ ഡിജിറ്റല്‍ രേഖകള്‍ മിക്ക കേസുകളിലും മതിയാകും.

അതേസമയം, പുതിയ ഷെഡ്യൂളുകളില്‍ നിര്‍ദേശിച്ചിരിക്കുന്ന സര്‍ട്ടിഫിക്കേഷന്‍ മാതൃകകള്‍ ബാങ്കുകളുടെ നിയമവിഭാഗങ്ങളും കംപ്ലയന്‍സ് വിഭാഗങ്ങളും കൃത്യമായി പാലിക്കണം. സര്‍ട്ടിഫിക്കറ്റിലെ പിഴവുകള്‍ രേഖയുടെ തെളിവുമൂല്യം ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഉപയോക്താക്കള്‍ക്ക് എന്ത് നേട്ടം?
ഡിജിറ്റല്‍ ഇടപാട് ചരിത്രം കോടതികള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും ആര്‍ബിട്രേറ്റര്‍മാര്‍ക്കും കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ പുതിയ നിയമം സഹായിക്കും. വായ്പാ തിരിച്ചുപിടിക്കല്‍ കേസുകള്‍, ചെക്ക് മടങ്ങിയ കേസുകള്‍, സാമ്പത്തിക തട്ടിപ്പ് അന്വേഷണം, വായ്പാ കുടിശികയുമായി ബന്ധപ്പെട്ട നിയമനടപടികള്‍ എന്നിവ വേഗത്തിലാകാനും ഇത് വഴിയൊരുക്കിയേക്കാം.

അതേസമയം, ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളും ഉയരുന്നുണ്ട്. മൂന്ന് ദിവസ നോട്ടീസ് നല്‍കി ഉപയോക്താവിന്റെ ബാങ്ക് രേഖകള്‍ പരിശോധിക്കാനും ഹാജരാക്കാനും കോടതിക്ക് ഉത്തരവിടാനാകും.

വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് ഉപയോക്താവിന്റെ വാദം കേള്‍ക്കാനുള്ള അവകാശം, കൈമാറുന്ന വിവരങ്ങളുടെ പരിധി, നടപടി പൂര്‍ത്തിയായശേഷം രേഖകള്‍ നശിപ്പിക്കണമെന്ന വ്യവസ്ഥ എന്നിവ നിയമത്തില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിമര്‍ശനം. ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലായിരുന്നപ്പോള്‍ ഈ ആശങ്കകള്‍ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അതനുസരിച്ചുള്ള ഭേദഗതികള്‍ കൊണ്ടുവന്നിരുന്നില്ല.

ഡിജിറ്റല്‍ കാലത്തിനനുസരിച്ചുള്ള പരിഷ്‌കാരം
ധനമന്ത്രി നിര്‍മല സീതാരാമനാണ് ഓഗസ്റ്റ് മൂന്നിന് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഭാരതീയ സാക്ഷ്യ അധിനിയം, 2023, ഐ.ടി ആക്ട്, 2000 എന്നിവയുമായി ബാങ്ക് രേഖകളുടെ നിയമപരമായ ചട്ടക്കൂട് ഏകോപിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് പുതിയ നിയമം.

ഒക്ടോബര്‍ ഒന്നിന് നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പായി രേഖകള്‍ കണ്ടെത്തുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമുള്ള ആഭ്യന്തര നടപടിക്രമങ്ങള്‍ ബാങ്കുകള്‍ പരിഷ്‌കരിക്കേണ്ടിവരും.

X
Top