
റിയാദ്: ഇറാൻ – യുഎസ് സമാധാന കരാർ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറച്ച് സൗദി. ഗൾഫിലെ ചില എണ്ണ ഉൽപാദക രാജ്യങ്ങൾ ഹോർമുസ് വഴി അസംസ്കൃത എണ്ണ കയറ്റുമതി ആരംഭിച്ചതോടെയാണ് വില കുറയ്ക്കാൻ സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ തീരുമാനിച്ചത്.
അടുത്ത മാസം മുതൽ ഏഷ്യയിൽ നിന്നുള്ള കമ്പനികൾക്ക് അറബ് ലൈറ്റ് എണ്ണ ബാരലിന് 50 സെന്റ് കുറയും. ഇതോടെ, പ്രാദേശിക ബെഞ്ച് മാർക്ക് വിലയേക്കാൾ സൗദി എണ്ണയ്ക്ക് 2 ഡോളർ കുറയും.
കഴിഞ്ഞ മാസങ്ങളിലും ഏഷ്യയിലേക്കുള്ള ക്രൂഡോയിൽ വില ബാരലിന് കുറയ്ക്കാൻ സൗദി തീരുമാനിച്ചിരുന്നു. ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം സാധാരണ നിലയിലെത്തിയാൽ മറ്റ് ഗൾഫ് രാജ്യങ്ങളും കയറ്റുമതി ശക്തമാക്കും. ഇതോടെ ഡിമാൻഡ് കുറയുമെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് വില കുറച്ചതെന്നാണ് കരുതുന്നത്.
ഹോർമുസിലൂടെ നിലച്ച എണ്ണക്കയറ്റുമതി പുനഃസ്ഥാപിക്കാൻ ചെങ്കടൽ തീരത്തെ യാമ്പു ടെർമിനലുകളാണ് സൗദി ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ വഴിയാണ് എണ്ണ പടിഞ്ഞാറൻ തീരത്തെ യാമ്പു വഴി വിപണിയിൽ എത്തിക്കുന്നത്. നിലവിൽ ഈ ബദൽ മാർഗത്തിലൂടെ 50 ലക്ഷം ബാരൽ കയറ്റുമതി ചെയ്യാം.
എന്നാൽ ചെങ്കടലിലെ ഹൂതികളുടെ ആക്രമണ ഭീഷണിയുണ്ട്. ഇതോടെ ഈജിപ്തിലെ സുമേദ് പൈപ്പ് ലൈൻ വഴി മെഡിറ്ററേനിയൻ തീരത്തെ സിദി കെരിർ തുറമുഖത്തിലെത്തിച്ച് എണ്ണ കയറ്റുമതി ചെയ്യാനും സൗദി പദ്ധതിയിടുന്നുണ്ട്.






