
കൊച്ചിയിൽ സർക്കാർ ആരംഭിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കാൻ ഓസ്കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിങ് ഡയറക്ടർ കായി ജെസ്സ് ഓസ്‌ലൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു.
കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഓസ്കോയുടെ പിന്തുണ എംഡി വാഗ്ദാനം ചെയ്തു. ഓസ്കോ മറൈനു വേണ്ടി 2 ഇലക്ട്രിക് ബാർജുകൾ കൊച്ചി ഷിപ്‌യാഡ് നിർമിച്ചു നൽകിയിരുന്നു.
അടിസ്ഥാന ഡിസൈൻ ഓസ്കോയാണ് ചെയ്തത്. കേരളത്തിലെ ജലപാതയിൽ സമാന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാർജുകളുടെ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹോർട്ടനിലെ ഓസ്കോ മറൈൻ ഓഫിസ് സന്ദർശിച്ച മുഖ്യമന്ത്രി, ഷിപ്‌യാഡ് നിർമിച്ച ബാർജ് കണ്ടു. മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, കൊച്ചി ഷിപ്‌യാഡ് ചീഫ് ജനറൽ മാനേജർ രാജേഷ് ഗോപാലകൃഷ്ണൻ, ജനറൽ മാനേജർ ദീപു സുരേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.






