
ഹൈദരാബാദ്: രാജ്യത്ത് സവാള വില വീണ്ടും കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന് വലിയൊരു ഭാരമായി മാറുന്നു. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ സവാള വില കിലോയ്ക്ക് 62 രൂപ വരെയാണ് എത്തിയിരിക്കുന്നത്. വിലക്കയറ്റത്തിന് പിന്നിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിത ലാഭമെടുക്കലുമാണെന്ന് കേന്ദ്ര സർക്കാർ തുറന്നടിച്ചു.
ഉത്സവ സീസണിലെ ആവശ്യകത നിറവേറ്റാൻ ആവശ്യമായ സവാള രാജ്യത്ത് സ്റ്റോക്കുണ്ടെന്നും, നിലവിൽ കയറ്റുമതി നിരോധനം ആലോചിക്കുന്നില്ലെന്നും കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി.
കർഷകർക്ക് ലഭിക്കുന്ന തുകയും ചില്ലറ വിപണിയിലെ വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി, വിലവർധനവിന് ഇടനിലക്കാരാണ് പ്രധാന ഉത്തരവാദികളെന്നും ആരോപിച്ചു. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സർക്കാർ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ നാഫെഡ്, എൻസിസിഎഫ് ഔട്ട്ലെറ്റുകൾ, കേന്ദ്രീയ ഭണ്ഡാർ, പ്രത്യേക മൊബൈൽ വാനുകൾ എന്നിവ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സബ്‌സിഡി നിരക്കിൽ സവാള വിൽപന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിനായി സർക്കാർ ബഫർ സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏകദേശം 800 ടൺ സവാള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് റെയിൽവേ വഴിയും റോഡ് മാർഗവും എത്തിക്കുന്നുണ്ട്.
മുൻപ് വിലയിടിഞ്ഞപ്പോൾ കർഷകരെ സഹായിക്കാൻ സർക്കാർ സവാള സംഭരിച്ചിരുന്നുവെന്നും, എന്നാൽ കർഷകർ അവരുടെ സ്റ്റോക്ക് വിറ്റഴിച്ചതിന് ശേഷമാണ് ചില്ലറ വിപണിയിൽ വില ഉയർന്നതെന്നും കൃഷിമന്ത്രി വ്യക്തമാക്കി.






