
മുംബൈ: വിൽപ്പന മന്ദഗതിയിലായതിനെത്തുടർന്ന് മൊബൈൽ ഫോണുകളുടെ ജി.എസ്.ടി. (ചരക്കുസേവന നികുതി) കുറയ്ക്കാൻ കേന്ദ്രസർക്കാർ. താങ്ങാവുന്ന വിലയിൽ സ്മാർട്ട്‌ഫോണുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 25,000 രൂപയ്ക്ക് താഴെയുള്ള ഫോണുകൾക്കായിരിക്കും നികുതിയിളവ് അനുവദിക്കുക.
അടുത്തമാസം നടക്കാനിരിക്കുന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും. നിലവിൽ 18 ശതമാനമാണ് മൊബൈൽ ഫോണുകളുടെ ജി.എസ്.ടി. മുൻപ് വരുത്തിയ നികുതി ഇളവുകളുടെ ആനുകൂല്യം കമ്പനികൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോ എന്നും കൗൺസിൽ പരിശോധിക്കും. നികുതി കുറച്ചിട്ടും ചില ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചു എന്ന പരാതിയെത്തുടർന്നാണിത്.
സ്മാർട്ട്‌ഫോൺ നിർമാണ പദ്ധതി
നിർമാണമേഖല ശക്തിപ്പെടുത്തുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതികൾക്ക് പിന്നാലെയാണ് ജി.എസ്.ടി. നിരക്ക് കുറയ്ക്കാനുള്ള നീക്കം. 62,500 കോടി രൂപ വിഹിതമുള്ള പദ്ധതി ഓഗസ്റ്റ് 21-നാണ് സർക്കാർ വിജ്ഞാപനം ചെയ്തത്.
നടപ്പ് സാമ്പത്തികവർഷം മുതൽ അഞ്ചുവർഷത്തേക്കാണ് പദ്ധതിയുടെ കാലാവധി. മൊബൈൽ ഫോൺ ഉൽപ്പാദനം കൂട്ടുക, പ്രാദേശിക നിർമ്മാണം ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
രാജ്യത്ത് വിൽപ്പന നടത്തുന്ന മൂന്നിൽ രണ്ട് ഫോണുകളും 25,000 രൂപയിൽ താഴെ വിലയുള്ളതാണ്. 35 കോടിയോളം പേർ ഇപ്പോഴും ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോണുകളുടെ നികുതി കുറയ്ക്കുന്നത് ഉപഭോക്താക്കളെ പുതിയ ഫോൺ വാങ്ങാൻ പ്രേരിപ്പിക്കുമെന്നും ഡിജിറ്റൽ അന്തരം നികത്താനും ഇന്റർനെറ്റ് ലഭ്യത വർദ്ധിപ്പിക്കാനും സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.
ഇതോടെ ഗ്രാമീണമേഖലകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം, യു.പി.ഐ., ഓൺലൈൻ ബാങ്കിങ്, ടെലിമെഡിസിൻ, ഇ-കോമേഴ്‌സ് തുടങ്ങിയവ വ്യാപകമാക്കാൻ കഴിയുമെന്നും കരുതുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ട്.
നികുതി കുറയുന്നതോടെ ആഭ്യന്തര ഉത്പാദനം കൂടുതൽ കാര്യക്ഷമമാകും. വിയറ്റ്‌നാം, തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ സ്മാർട്ട്‌ഫോണുകളുടെ പരോക്ഷനികുതി കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.






