
സ്വർണം വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുകയല്ല, പകരം സ്വർണം ഇറക്കുമതി കുറയ്ക്കാൻ ഫലപ്രദമായ നടപടികൾ എടുക്കുകയാണ് വേണ്ടതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) അഭിപ്രായപ്പെട്ടു. അടുത്ത ഒരുവർഷത്തേക്ക് സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു കെജിഎസ്എംഎ.
ജനങ്ങളുടെ കൈവശമുള്ള സ്വർണം പുനരുപയോഗത്തിന് സാധ്യമാകുന്ന രീതിയിൽ വിപണിയിലെത്തിക്കാൻ സർക്കാർ നയപരമായ തീരുമാനമെടുക്കണം. ഒരു ബുള്ള്യൻ ബാങ്ക് രൂപീകരിച്ച് ഇതു ഫലപ്രദമായി നടപ്പാക്കിയാൽ ഇറക്കുമതി കുറയ്ക്കാനും വിദേശനാണയം ലാഭിക്കാനും കഴിയുമെന്ന് കെജിഎസ്എംഎ ചൂണ്ടിക്കാട്ടി.
ജ്വല്ലറി മേഖലയുടെ പ്രവർത്തനവും തൊഴിലുകളും ഇതുവഴി സംരക്ഷിക്കാമെന്ന് കെജിഎസ്എംഎ പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി. കൃഷ്ണദാസ് എന്നിവർ പറഞ്ഞു.
രാജ്യത്ത് വൈകാതെ സ്വർണവില കുറയുമെന്ന ‘ആശങ്കയെ’ തുടർന്ന് പഴയ സ്വർണം വിറ്റഴിച്ച് പണമാക്കാൻ എത്തുന്നവരുടെ തിരക്ക് കൂടിയെന്ന് എസ്. അബ്ദുൽ നാസർ പറഞ്ഞു.






