
തിരുവനന്തപുരം: വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് അടുത്ത മാസം ഒന്നിന് വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുമെന്നു മന്ത്രി പി.രാജീവ്.
ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്‍റും (ആദ്യം 45 ജി എസ്എം ന്യൂസ് പ്രിന്‍റും പ്ലാന്‍റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജി എസ്എം ന്യൂസ് പ്രിന്‍റും) 52-70 ജിഎസ്എം പ്രിന്‍റിംഗ് പേപ്പറും ഉത്പാദിപ്പിക്കാൻ കഴിയുന്ന ഘട്ടത്തിലേക്കു കെപിപിഎൽ ഉയരുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
പാക്കേജിംഗ്, പേപ്പർ ബോർഡ് വ്യവസായം ലോകത്താകെ വളർച്ച നേടുന്ന സന്ദർഭമാണിത്. ഇ- കോമേഴ്സ്, റീട്ടെയ്ൽ, എഫ്എംസിജി, ഫാർമസ്യൂട്ടിക്കൽസ്, ഫുഡ് ആന്‍റ് ബിവറേജ് തുടങ്ങിയ മേഖലകളിലെല്ലാം ദൃശ്യമാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഒറ്റത്തവണ ഉപയോഗം നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ഉത്പന്ന വൈവിധ്യവൽക്കരണത്തിലൂടെയും ശേഷി വർധനവിലൂടെയും ഈ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് കെപിപിഎൽ ശ്രമിക്കുകയെന്നും മന്ത്രി പറഞ്ഞു. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപി എല്ലിനെ വികസിപ്പിക്കുക എന്നതാണു സർക്കാരിന്‍റെ ലക്ഷ്യം.
മൂവായിരത്തോളം പേർക്കു താഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ചു ലക്ഷം മെട്രിക് ടണ്‍ ഉത്പാദന ശഷിയുള്ള സ്ഥാപനമായി കെപിപിഎല്ലിനെ മാറ്റുമെന്നും മന്ത്രി അറിയിച്ചു.