
ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐഎസ്ആർഒ) ഖരരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് മോട്ടോർ വിജയകരമായി പരീക്ഷിച്ചു. ഭാവിയിലെ റോക്കറ്റ് വിക്ഷേപണങ്ങൾക്ക് പുതിയ മോട്ടോർ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിലാണ് റോക്കറ്റ് മോട്ടോർ പരീക്ഷിച്ചത്. ഖരരൂപത്തിലുള്ള ഹൈഡ്രോക്സിൽ ടെർമിനേറ്റഡ് പോളിബ്യൂട്ടാഡിനായിരുന്നു ഇതിലെ ഇന്ധനം. ഓക്സികാരകമായി ദ്രവ ഓക്സിജനാണ് ഉപയോഗിച്ചത്. ഇന്ധനവും ഓക്സികാരകവും ചേർന്നാണ് റോക്കറ്റ് മോട്ടോറിനെ ജ്വലിപ്പിക്കുന്നത്.
ഖരരൂപത്തിലുള്ള ഇന്ധനവും ഖര ഓക്സീകാരകവുമാണ് സാധാരണ റോക്കറ്റ് മോട്ടോറുകളിൽ ഉപയോഗിക്കാറുള്ളത്. ദ്രവ ഓക്സികാരകം ഉപയോഗിക്കുന്നതുവഴി റോക്കറ്റിന്റെ നിയന്ത്രണം കൂടുതൽ കാര്യക്ഷമമാവുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.
മഹേന്ദ്രഗിരിയിലെ പരീക്ഷണകേന്ദ്രത്തിൽ തറയിൽ ഉറപ്പിച്ചുനിർത്തിയാണ് റോക്കറ്റ് മോട്ടോർ 15 സെക്കൻഡു നേരത്തേക്ക് ജ്വലിപ്പിച്ചത്.