
ന്യൂഡൽഹി: ഫ്രാൻസും ജർമനിയും സംയുക്തമായി വികസിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്ന ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം (FCAS) പദ്ധതി തകർന്നതോടെ, ആറാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിനായി ഇന്ത്യയും ഫ്രാൻസും തമ്മിൽ പുതിയ സഹകരണത്തിന് സാധ്യത തെളിയുന്നു.
2017-ൽ ആരംഭിച്ച എഫ്‌സിഎഎസ് (FCAS) പദ്ധതി, പ്രധാന കമ്പനികളായ എയർബസ്, ദസ്സൊ (Dassault) തുടങ്ങിയ പങ്കാളികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മുന്നോട്ട് പോയിരുന്നില്ല. ഇതോടെ ഈ പ്രോജക്ട് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
അതേസമയം, ഇന്ത്യ തങ്ങളുടെ തദ്ദേശീയ അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന് (AMCA) പുറമെ, കൂടുതൽ നൂതനമായ യുദ്ധവിമാന പദ്ധതികൾക്കായി ഒരു മികച്ച അന്താരാഷ്ട്ര പങ്കാളിയെ തേടുകയായിരുന്നു. ഇതിനായി എഫ്‌സിഎഎസ് (FCAS), ജപ്പാൻ-ഇറ്റലി-യുകെ സഖ്യത്തിൻറെ ഗ്ലോബൽ കോംബാറ്റ് എയർ പ്രോഗ്രാം (GCAP) എന്നിവയുമായി ഇന്ത്യ മുമ്പ് ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ, കാലക്രമേണ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നിലധികം രാജ്യങ്ങളുടെ കൂട്ടായ്മയേക്കാൾ, ഫ്രാൻസിനെപ്പോലെ വിശ്വസ്തരായ ഒരു രാജ്യവുമായി മാത്രം സഹകരിക്കുന്നതാണ് കൂടുതൽ പ്രായോഗികമെന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ വിലയിരുത്തൽ.
ആറാം തലമുറ പോർവിമാനങ്ങൾ നിർമിക്കുന്നതിന് വലിയ സാമ്പത്തിക ചെലവുകളും സാങ്കേതിക വെല്ലുവിളികളും ഉള്ളതിനാൽ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണ്. ഈ വർഷം ഫെബ്രുവരിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിൻ വോട്രിനും തമ്മിൽ നടന്ന ചർച്ചകളിൽ ആറാം തലമുറ യുദ്ധവിമാന സഹകരണം പ്രധാന വിഷയമായി ഉയർന്നുവന്നിരുന്നു.
ഫ്രാൻസുമായി പ്രതിരോധ മേഖലയിലെ സഹകരണ സാധ്യതകൾ നോക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് മുമ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
പുതിയ യുദ്ധവിമാന നിർമാണത്തിന് പുറമെ, ഇന്ത്യൻ വ്യോമസേനയ്ക്കായി ഏകദേശം 35 ബില്യൺ ഡോളർ ചെലവിൽ റഫാൽ (Rafale) യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലുണ്ട്.
ഇതിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് ഏറ്റവും പുതിയ ഫൈറ്റർ ജെറ്റ് എൻജിൻ സാങ്കേതികവിദ്യയും ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് സാമ്പത്തിക മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ആഗോള തലത്തിൽ ഇതുവരെ ഒരു രാജ്യത്തും ആറാം തലമുറ യുദ്ധവിമാനങ്ങൾ പൂർണമായും പ്രവർത്തനസജ്ജമായിട്ടില്ല. അമേരിക്ക തങ്ങളുടെ നെക്സ്റ്റ് ജനറേഷൻ എയർ ഡൊമിനൻസ് പ്രോഗ്രാമിലൂടെ ഇത്തരം സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ചൈനയും ആറാം തലമുറ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന രണ്ട് വിമാന ഡിസൈനുകൾ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.
നിലവിൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ തങ്ങളുടെ സേനയുടെ ഭാഗമാക്കിയിട്ടുള്ളത്. റഡാറുകളുടെ കണ്ണിൽ പെടാത്ത പൂർണമായ സ്റ്റെൽത്ത് (stealth) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇവയ്ക്ക് പഴയ യുദ്ധവിമാനങ്ങളേക്കാൾ വലിയ ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയുമുണ്ട്.
അതേസമയം, ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല.






