
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്ന് പുതിയ ആളില്ലാ അന്തര്‍വാഹിനിയുടെ നിര്‍മാണം പുരോഗമിക്കുന്നു. ജലജീവി എന്നര്‍ഥം വരുന്ന ‘ജല്‍കപി’ എന്നാണ് ആളില്ലാ അന്തർവാഹിനിക്ക് പേരിട്ടിരിക്കുന്നത്.
എക്സ്ട്രാ ലാര്‍ജ് അണ്‍മാന്‍ഡ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ (എക്സ്.എല്‍.യു.യു.വി.) ആണ് ‘ജല്‍കപി’. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ ആയുധശേഖരത്തിലെ ഏറ്റവും വലിയ ആളില്ലാ അന്തര്‍വാഹിനിയായി ഇത് മാറും.
കടലിനടിയില്‍ നാവികസേനയുടെ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഫെബ്രുവരിയില്‍ ബെംഗളൂരുവില്‍ നടന്ന പ്രതിരോധ പ്രദര്‍ശന മേളയായ ‘എയ്റോ ഇന്ത്യ’യില്‍ ഇതിന്റെ പ്രാരംഭ മോഡല്‍ അവതരിപ്പിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെക്കീസ് മറൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ജല്‍കപി വികസിപ്പിക്കുന്നത്.
20 ടണ്‍ ഭാരം പ്രതീക്ഷിക്കുന്ന അന്തര്‍വാഹിനിക്ക് 11 മീറ്റര്‍ നീളവും 300 മീറ്റര്‍വരെ ആഴത്തില്‍ പ്രവര്‍ത്തിക്കാനും കഴിയും. ഏതാണ്ട് ഒന്നരമാസം വരെ വെള്ളത്തിനടിയില്‍ സ്വയം പ്രവര്‍ത്തിക്കാനും ഇതിന് കഴിയും.
ഡീസല്‍ ജനറേറ്റര്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇതിലെ ലിഥിയം-അയണ്‍ ബാറ്ററികള്‍ ചാര്‍ജുചെയ്താണ് ഈ ആളില്ലാ അന്തര്‍വാഹിനി പ്രവര്‍ത്തിക്കുക.
അതേസമയം ഈ അന്തർവാഹിനിക്ക് മനുഷ്യഇടപെടല്‍ കൂടാതെ ആവശ്യംപോലെ ജലോപരിതലത്തിലെത്തിക്കാനും റീചാര്‍ജ് ചെയ്യാനും ദൗത്യം പുനരാരംഭിക്കാനും സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്റെ (സബ്മറൈന്‍ ഡിസൈന്‍ ഗ്രൂപ്പ്) നിര്‍ദേശാനുസരണമാണ് അന്തർവാഹിനി രൂപകല്പന ചെയ്തിരിക്കുന്നത്.
സെന്‍സറുകള്‍, വിഷ്വല്‍ – ഇന്‍ഫ്രാറെഡ് നിരീക്ഷണത്തിനായുള്ള ക്യാമറകള്‍, കടല്‍ത്തീരങ്ങള്‍ മാപ്പുചെയ്യുന്നതിനുള്ള മള്‍ട്ടി ബീം എക്കോ സൗണ്ടറുകള്‍, തടസ്സങ്ങള്‍ കണ്ടെത്തി നീങ്ങാന്‍ പാസീവ് സോണാര്‍, ജലചാലകത, താപനില, ആഴം എന്നിവ അളയ്ക്കാന്‍ സെന്‍സറുകള്‍ എന്നിവയും ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.