
ന്യൂഡൽഹി: വിപിഎൻ വഴി നിരോധിത ഓൺലൈൻ വാതുവയ്പ്, പ്രവചന വെബ്സൈറ്റുകളും ആപ്പുകളും ലഭ്യമാകുന്നതിന് തടയിട്ട് ഐടി മന്ത്രാലയം.
രാജ്യത്ത് നിരോധിച്ചിട്ടുള്ള ഓൺലൈൻ വാതുവയ്പ്, പ്രവചന വെബ്സൈറ്റുകളും ആപ്പുകളും ലഭ്യമാക്കരുതെന്ന് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) ദാതാക്കളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു.
2025 ലെ ഓൺലൈൻ ഗെയിമിങ് പ്രമോഷൻ ആൻഡ് റഗുലേഷൻ ആക്ട് വഴി നിരോധിച്ചിട്ടും, വിവിധ വാതുവയ്പ് വെബ്സൈറ്റുകൾ വിപിഎൻ വഴി ലഭ്യമാകുന്ന സാഹചര്യത്തിലാണ് നിർദേശം. കുപ്രസിദ്ധ വാതുവയ്പ് ആപ്പായ പോളിമാർക്കറ്റിന്റെ പേര് എടുത്തുപറഞ്ഞാണ് ഉത്തരവ്.
രാജ്യത്ത് നിരോധനമുണ്ടെങ്കിലും, വാതുവയ്പ് സൈറ്റുകൾ വിപിഎൻ കണക്‌ഷനിലൂടെ സന്ദർശിക്കാൻ കഴിയുമെന്നും, ഇത് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നത് അർഥശൂന്യമാക്കുകയും നിരോധനത്തിന്റെ മുഴുവൻ ഉദ്ദേശ്യത്തെയും തടയുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ രൂപയെ ബിറ്റ്കോയിനുകളും ഡോളറുമടക്കം ഡിജിറ്റൽ ആസ്തികളാക്കി മാറ്റിയാണ് ഈ ആപ്പുകളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്.
വിപിഎൻ ദാതാക്കൾ ഇടനിലക്കാരായി നിന്ന് ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത് ഓൺലൈൻ ഗെയിമിങ് പ്രമോഷൻ, റഗുലേഷൻ ആക്ടിന്റെയും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ വകുപ്പുകളുടെയും ലംഘനമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
വിപിഎൻ
സെൻസർഷിപ് മറികടന്ന് അജ്ഞാതവും സുരക്ഷിതവുമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണ് വിപിഎൻ. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളെ മറികടന്നുള്ള ഇന്റർനെറ്റ് ഉപയോഗവും വിപിഎൻ വഴി സാധിക്കും.





