
മുംബൈ: 6,000 കോടി രൂപ സമാഹരിക്കാൻ ജിഎംആർ ഇൻഫ്രാസ്ട്രക്ചറിന് ബോർഡിൻറെ അനുമതി ലഭിച്ചു. 2022 സെപ്റ്റംബർ 02 ന് ചേർന്ന കമ്പനിയുടെ ബോർഡ് യോഗമാണ് ധന സമാഹരണ നിർദ്ദേശത്തിന് അനുമതി നൽകിയത്. വിദേശ കറൻസി കൺവെർട്ടിബിൾ ബോണ്ടുകൾ വഴിയും അല്ലെങ്കിൽ മറ്റേതെങ്കിലും സെക്യൂരിറ്റി വഴിയും ധന സമാഹരണം നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ദിവസം മറ്റൊരു ജിഎംആർ ഗ്രൂപ്പ് കമ്പനിയായ ജിഎംആർ പവർ ആൻഡ് അർബൻ ഇൻഫ്രയുടെ ബോർഡ് 3,000 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കാൻ അനുമതി നൽകിയിരുന്നു. നിലവിൽ ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഫണ്ട് വിനിയോഗിക്കാൻ ആണ് കമ്പനി പദ്ധതിയിടുന്നത്.
അതേപോലെ ജിഎംആർ ഗ്രൂപ്പ് സ്ഥാപനമായ ജിഎംആർ എയർപോർട്ട്സ് നിലവിൽ ഡൽഹി, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള വാണിജ്യ ഭൂമിയിൽ എയർപോർട്ട് നഗരങ്ങൾ വികസിപ്പിക്കുകയാണ്. കൂടാതെ കമ്പനിയുടെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന് 1,824 ലെയ്ൻ കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന നാല് പ്രവർത്തന ഹൈവേ ആസ്തികളുണ്ട്.