
മുംബൈ: പാലുത്പന്ന കമ്പനിയായ മിൽക്കി മിസ്റ്റ്, മാർക്കറ്റിങ്-ലജിസ്റ്റിക് സേവന പ്ലാറ്റ്‌ഫോമായ ഷിപ്‌റോക്കറ്റ് എന്നിവയുൾപ്പെടെ അടുത്തയാഴ്ച പ്രാഥമിക ഓഹരിവിപണി (ഐ.പി.ഒ.)യിലെത്തുന്നത് നാലു കമ്പനികൾ. ഇവ നാലുംചേർന്ന് 7,177 കോടി രൂപയാണ് സമാഹരിക്കുന്നത്.
പാലിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന തമിഴ്‌നാട് ആസ്ഥാനമായുള്ള മിൽക്കി മിസ്റ്റ് ഡെയറി ഫുഡ് 1,553 കോടി രൂപയാണ് സമാഹരിക്കുന്നത്. ഇതിൽ 1,428 കോടിയും പുതിയ ഓഹരികളാണ്. 11-ന് തുടങ്ങുന്ന ഐ.പി.ഒ.യിൽ രണ്ടുരൂപയുടെ ഓഹരിക്ക് 133 രൂപ മുതൽ 140 രൂപ വരെയാണ് വില. 107 ഓഹരികളുടെ ഗുണിതങ്ങളായി 13 വരെ അപേക്ഷിക്കാം.
പന്ത്രണ്ടിന് തുടങ്ങുന്ന ഷിപ്പ്റോക്കറ്റ് 1,617.48 കോടി രൂപ ലക്ഷ്യമിടുന്നു. 885 കോടി രൂപയുടെ പുതിയ ഓഹരികളുണ്ട്. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 92 രൂപമുതൽ 97 രൂപവരെയാണ് വില. 154 ഓഹരികളുടെ ഗുണിതങ്ങളായി 14 വരെ അപേക്ഷിക്കാം.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ബാറ്ററി പാക്കുകളും മറ്റും നിർമിക്കുന്ന ദൂത് ട്രാൻസ്മിഷന്റെ 3,066.89 കോടി രൂപയുടെ ഐ.പി.ഒ. പത്തുമുതൽ 12 വരെ നടക്കും. 1,400 കോടി രൂപയുടെ പുതിയ ഓഹരികളുണ്ട്. രണ്ടുരൂപ മുഖവിലയുള്ള ഓഹരിക്ക് 829 രൂപമുതൽ 871 രൂപവരെയാണ് വില. 17 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.
939.70 കോടി രൂപ ലക്ഷ്യമിടുന്ന മോൾബിയോ ഡയഗ്‌നോസ്റ്റിക്‌സിന്റെ ഐ.പി.ഒ. പത്തിനു തുടങ്ങും. ഒരുരൂപ മുഖവിലയുള്ള ഓഹരിക്ക് 768 രൂപ മുതൽ 807 രൂപവരെയാണ് വില. 18 ഓഹരികളുടെ ഗുണിതങ്ങളായി 12 വരെ അപേക്ഷിക്കാം.
2,480 കോടി ലക്ഷ്യമിടുന്ന ലീപ് ഇന്ത്യയുടെ ഐ.പി.ഒ.യും 252 കോടിയുടെ ടെക്‌നോക്രാഫ്റ്റ് ഐ.പി.ഒ.യും വെള്ളിയാഴ്ച തുടങ്ങും.
മിൽക്കി മിസ്റ്റ് പോലുള്ള കമ്പനികളിലെ ഉയർന്ന ‘ഫ്രഷ് ഇഷ്യൂ’ വിഹിതം കമ്പനിയുടെ വളർച്ചാ ഘട്ടത്തെയാണ് കാണിക്കുന്നത്. പ്രമോട്ടർമാർ ഓഹരി വിറ്റഴിക്കുന്നതിനേക്കാൾ (OFS) പ്രാധാന്യം കമ്പനിയിലേക്ക് നേരിട്ട് മൂലധനം എത്തിക്കുന്നതിനാണ് നൽകിയിരിക്കുന്നത്. ദീർഘകാല നിക്ഷേപകർക്ക് ഇതിനെ മികച്ച അവസരമായി കാണാം.






