
തിരുവനന്തപുരം: തേയിലയും കാപ്പിപ്പൊടിയും സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ വനംവകുപ്പ്. കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) നേതൃത്വത്തിൽ ഒരുക്കുന്ന തേയില, കാപ്പിപ്പൊടികളുടെ ബ്രാൻഡിന് പേരിടാൻ പൊതുജനങ്ങളിൽനിന്ന് നിർദേശം ക്ഷണിച്ചു.
ഇതുമായി ബന്ധപ്പെട്ട് വനംമന്ത്രി ഷിബു ബേബിജോൺ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പങ്കുവച്ച പോസ്റ്റിനു കമന്റായി നാളെവരെ പേരുകൾ നിർദേശിക്കാം. തിരഞ്ഞെടുക്കുന്ന പേരിന് കാഷ് പ്രൈസ് സമ്മാനം. പുതിയ ബ്രാൻഡിലുള്ള ഉൽപന്നങ്ങൾ 2 മാസത്തിനകം വിപണിയിലെത്തിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
കെഎഫ്ഡിസിയുടെ ഉൽപന്നങ്ങളെല്ലാം വനോപഹാർ എന്ന പേരിലാണ് വിൽപനയ്ക്കെത്തിച്ചിരുന്നത്. ബ്ലെൻഡ് ചെയ്യാത്ത കാപ്പിപ്പൊടിയുടെ വിൽപന നേരത്തേയുണ്ടെങ്കിലും കോർപറേഷൻ തേയില വിപണിയിലെത്തിക്കുന്നത് ആദ്യമാണ്.
കെഎഫ്ഡിസിയുടെ വയനാട് മാനന്തവാടിയിലുള്ള തോട്ടത്തിലെ തേയിലയാണ് ഇതിന് ഉപയോഗിക്കുക. തേയില സംസ്കരണത്തിന് സ്വന്തമായി ഫാക്ടറിയില്ലാത്തതിനാൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടും.
നെല്ലിയാമ്പതി, മൂന്നാർ, ഗവി എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ നിന്നുള്ള കാപ്പിക്കുരു പൊടിക്കുന്നതിന് വനംവകുപ്പിന് മൂന്നാറിൽ ഫാക്ടറിയുണ്ട്.






