
തിരുവനന്തപുരം: എയർപോർട്ട് മാതൃകയിൽ രാജ്യത്ത് ബസ് സ്റ്റാൻഡുകൾ(ബസ് പോർട്ടുകൾ) നിർമിക്കുന്ന പദ്ധതി പുനരവതരിപ്പിച്ച് കേന്ദ്രസർക്കാർ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബസ് പോർട്ടുകൾ നിർമിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണു കഴിഞ്ഞദിവസം ഗുജറാത്തിൽ പ്രഖ്യാപിച്ചത്.
നാഗ്പുർ, തിരുപ്പതി, ജമ്മു കശ്മീരിലെ കത്ര എന്നിവിടങ്ങളിലാണു പുതിയ 3 ബസ് പോർട്ടുകൾ വരുന്നത്. വിവിധ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തികസഹായം കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
മുൻപ്, തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ ഇതേ പദ്ധതി നടപ്പാക്കാൻ ആലോചിച്ചിരുന്നെങ്കിലും മുന്നോട്ടുപോയില്ല. പദ്ധതിയുടെ 40 ശതമാനം തുക കേന്ദ്രം വഹിക്കുന്ന രീതിയിലാണു മുൻപു പദ്ധതി നടപ്പാക്കിയിരുന്നത്. ഗുജറാത്തിൽ വഡോദര, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിൽ ബസ് പോർട്ടുകളുണ്ട്.
പൊതു, സ്വകാര്യപങ്കാളിത്തതോടെ നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാന ആർടിസികൾ കണ്ടെത്തുന്ന ഭൂമിയിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ്(എൻഎച്ച്എൽഎംഎൽ), സ്വകാര്യ കമ്പനികൾ എന്നിവയുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കുന്നത്.
തിരുപ്പതിയിൽ 13 ഏക്കറിലാണ് പുതിയ ബസ് പോർട്ട് വരുന്നത്. 98 ബസ് പ്ലാറ്റ്ഫോമുകളും 10 നില കെട്ടിടവും ഉൾപ്പെടുന്ന പദ്ധതിയുടെ ചെലവ് 500 കോടി രൂപയാണ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ പദ്ധതിക്കായി സംസ്ഥാന സർക്കാരിനു ശ്രമിക്കാനാകും.






