
ന്യൂഡൽഹി: എഥനോൾ ഉൽപാദനത്തിനായി സർക്കാർ സബ്സിഡി നിരക്കിൽ നൽകിയ അരി സ്വകാര്യ മില്ലുകൾക്കു മറിച്ചുവിറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ 44.12 ലക്ഷം രൂപ പിഴ ചുമത്തുകയും വിലക്കുപട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) അറിയിച്ചു.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എഫ്സിഐ അറിയിച്ചു. മധ്യപ്രദേശിലെ 17 ജില്ലകളിലായുള്ള 22 എഥനോൾ പ്ലാന്റുകൾക്ക് ഉൽപാദനം വർധിപ്പിക്കുന്നതിനായി ക്വിന്റലിന് 2,320 രൂപ നിരക്കിലാണു സർക്കാർ അരി നൽകിയത്.
എന്നാൽ, പ്ലാന്റ് ഉടമകൾ ഈ അരി എഥനോൾ ആക്കുന്നതിന് പകരം 2,600 മുതൽ 3,000 രൂപ വരെ വിലയ്ക്ക് സ്വകാര്യ റൈസ് മില്ലുകൾക്കു മറിച്ചുവിറ്റു വൻ ലാഭമുണ്ടാക്കി.
1190 കോടി രൂപയുടെ തട്ടിപ്പാണിതെന്നായിരുന്നു പുറത്തുവന്ന വിവരം. 5.6 ലക്ഷം രൂപയുടെ അരിയാണ് മില്ലുകളിൽനിന്നു കണ്ടെത്തിയത്. ഇത്രയും തുകയുടെ തട്ടിപ്പു മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് എഫ്സിഐയുടെ വാദം.
സബ്സിഡി അരി ലഭിച്ച പ്ലാന്റുകളിൽ ഏതൊക്കെയാണ് യഥാർഥത്തിൽ എഥനോൾ ഉൽപാദിപ്പിച്ചതെന്നും ആരൊക്കെയാണ് മറിച്ചുവിറ്റതെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസിൽ 4 പേരെ അറസ്റ്റ് ചെയ്തു.






