
കൊച്ചി: കൊച്ചിയില്‍ ഡിപി വേള്‍ഡ് പ്രവര്‍ത്തിപ്പിക്കുന്ന അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ കൈകാര്യം ചെയ്തത് റെക്കോര്‍ഡ് ടിഇയു.
75,141 ടിഇയു ചരക്കാണ് ഫെബ്രുവരിയില്‍ വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലൂടെ കൈകാര്യം ചെയ്യ്തത്. ഇത് 2023 ഫെബ്രുവരിയിലെ ചരക്കുനീക്കത്തേക്കാള്‍ 38% അധികമാണ്.
ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള ചരക്കുകള്‍ നീക്കുന്നതില്‍ കൊച്ചി ഒരു പ്രധാന ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബായി മാറുന്നതിന്റെ തെളിവാണ് ഈ നേട്ടം.
മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയന്‍ എന്നിവ ലക്ഷ്യമാക്കി നീങ്ങുന്ന 50 ശതമാനം ചരക്കുകളും മെയിൻ ലൈൻ കപ്പലുകളുടെ സേവനങ്ങളിലൂടെ കൊച്ചി നേരിട്ട് ബന്ധിപ്പിക്കുന്നു.
ഇന്ത്യയുടെ കിഴക്കു പടിഞ്ഞാറ തീരങ്ങൾക്ക് ഇടയിലുള്ള തീരദേശ ചരക്കുനീക്കത്തിന്റെ ഒരു പ്രധാന കേന്ദ്രമായി കൊച്ചിൻ ടെർമിനൽ പ്രവർത്തിക്കുന്നു.
ഒരേ സമയം 25 കണ്ടൈയ്‌നര്‍ നിരകള്‍ വരെ കപ്പലില്‍ നിന്നെടുത്ത് കരയില്‍ വെയ്ക്കാന്‍ ശേഷിയുള്ള രണ്ട് കൂറ്റന്‍ അത്യാധുനിക മെഗാ മാക്‌സ് ക്രെയിനുകള്‍ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലില്‍ ഡിപി വേള്‍ഡ് പുതുതായി സ്ഥാപിച്ചിരുന്നു.
ഇതിന് പുറമെ നാല് ഇ-ആര്‍ടിജിഎസ് സംവിധാനങ്ങള്‍ ഒരുക്കിയതും പ്രവര്‍ത്തനസ്ഥലത്തിന്റെ ശേഷി കൂട്ടിയതും നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കി. കാത്തിരിപ്പുസമയം പരമാവധി കുറച്ച്, പ്രകൃതിസൗഹാര്‍ദ്ദപരമായി ചരക്കുകള്‍ ദ്രുതഗതിയില്‍ നീക്കാനുള്ള ശേഷി ആര്‍ജ്ജിച്ചു.
സാധാരണ കണ്ടെയ്‌നറുകളെക്കാള്‍ വലിപ്പമുള്ള അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ ഷിപ്പുകളും വഹിക്കാന്‍ ഇന്ന് കൊച്ചി തുറമുഖത്തിന് ശേഷിയുണ്ട്.
ടെര്‍മിനലിന്റെ ശേഷി കൂട്ടിയ ശേഷം വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതെന്ന് ഡിപി വേള്‍ഡ് കൊച്ചിന്‍ സിഇഒ പ്രവീണ്‍ ജോസഫ് പറഞ്ഞു.
ഉപഭോക്താക്കള്‍ ഡിപി വേള്‍ഡിന് നല്‍കുന്ന വിശ്വാസ്യതയുടെ തെളിവാണിത്. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി നല്‍കുന്ന ശക്തമായ പിന്തുണയും പകരംവെക്കാനില്ലാത്തതാണ്. ഈ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് ചലിക്കാന്‍ ഡിപി വേള്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
2011 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ കൊച്ചിയിലെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ 6.9 ദശലക്ഷം ടിഇയു കൈകാര്യം ചെയ്തു. ഇന്ത്യയുടെ രണ്ട് തീരങ്ങളിലായുള്ള 12 തുറമുഖങ്ങളിലും സമഗ്രമായ സര്‍വീസ് ലൈനുകള്‍ പ്രവര്‍ത്തിപ്പിച്ച്, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ ടെര്‍മിനലായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ ധാരാളം അന്താരാഷ്ട്ര തുറമുഖങ്ങളിലേക്കും കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്.